Gulf

തിരുവനന്തപുരത്ത് വിമാനത്തില്‍ പക്ഷിയിടിച്ചു

തിരുവനന്തപുരം● പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പോകേണ്ട ഒമാന്‍ എയര്‍ വിമാനം 18 മണിക്കൂറോളം വൈകി. കഴിഞ്ഞദിവസമാണ് സംഭവം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8.45 ന് പുറപ്പെട്ട് 11.05 ന് മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിമാനമാണ് വൈകിയത്. 113 യാത്രക്കാരാണ് ഈ വിമാനത്തില്‍ പോകേണ്ടിയിരുന്നത്.

മസ്ക്കറ്റില്‍ നിന്ന് വന്ന WY211 വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ്‌ ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്. രണ്ട് കിലോഗ്രാമോളം ഭാരം വരുന്ന ഒരു മൂങ്ങ വിമാനത്തിന്റെ എന്‍ജിനില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന്റെ ബ്ലേഡുകള്‍ തകര്‍ന്നു. തുടര്‍ന്ന് എന്‍ജിന്‍ മാറ്റുന്നതിനായി വിമാനം റണ്‍വേയില്‍ നിന്നും നീക്കി. ഇതേത്തുടര്‍ന്ന്‍ മടക്കവിമാനമായ WY212 വൈകുകയായിരുന്നു.

പിന്നീട് പകരം എന്‍ജിന്‍ എത്തിച്ച് മാറ്റിവയ്ക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവര്‍ക്ക് ഭക്ഷണ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നതായി ഒമാന്‍ എയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തകരാറുകള്‍ പരിഹരിക്കപ്പെട്ടതായി അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് വൈകിട്ട് 7.30 ഓടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനം വീണ്ടും വൈകുമെന്ന വിവരമാണ് ലഭിച്ചത്. ഇത് വിമാനത്താവളത്തില്‍ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. പിന്നീട് വെള്ളിയാഴ്ച പുലര്‍ച്ചെ 1.12 ഓടെയാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഒമാന്‍ എയര്‍ ഖേദം പ്രകടിപ്പിച്ചു.

shortlink

Post Your Comments


Back to top button