News

ആർക്കും പിടിതരാത്ത തിരുവല്ലയിൽ പ്രതീക്ഷയോടെ മൂന്നു മുന്നണികളും

സുജാത ഭാസ്കര്‍

കല്ലൂപ്പാറ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തതാണ് ഇപ്പോഴത്തെ തിരുവല്ല മണ്ഡലം. തിരുവല്ല നഗരസഭയും,ആനിക്കാട്, മല്ലപ്പള്ളി, കുന്നന്താനം, പുറമറ്റം, കല്ലൂപ്പാറ . കവിയൂര്‍, കുറ്റൂര്‍, പെരിങ്ങര, നിരണം, നെടുമ്പ്രം, കടപ്ര എന്നീ പഴയമണ്ഡലത്തിലെ പഞ്ചായത്തുകളും ചേരുമ്പോള്‍ ഇപ്പോഴത്തെ തിരുവല്ല നിയോജകമണ്ഡലമായി.വേനല്‍ ചൂടിനേക്കാള്‍ കാഠിന്യമുണ്ട്‌ തിരുവല്ല മണ്ഡലത്തിലെ രാഷ്ട്രീയചൂടിന്‌ . ക്രിസ്‌ത്യന്‍ സമുദായത്തിന്‌ മേല്‍ക്കെയ്യുള്ള മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ സഭകള്‍ക്ക്‌ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്‌. ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ സി പി ഐയിലെ ജി. പത്മനാഭന്‍ തമ്പിയുടെ വിജയമൊഴിച്ചാല്‍ മണ്ഡലത്തില്‍ യു ഡി എഫിനായിരുന്നു എന്നും മേല്‍ക്കെ. എന്നാല്‍ 2006 ല്‍ ജനതാദല്‍(എസ്‌) ലെ മാത്യു ടി തോമസിലൂടെ എല്‍ ഡി എഫ്‌ മണ്ഡലത്തെ തിരിച്ചുപിടിക്കുകയായിരുന്നു. 2011 ലും മാത്യു ടി തോമസ്‌ വിജയം ആവര്‍ത്തിക്കുക തന്നെ ചെയ്‌തു.എന്ത്‌ വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കണമെന്നുറപ്പിച്ചാണ്‌ യു ഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. യു ഡി എഫിലെ കേരളാകോണ്‍ഗ്രസ്‌ എം ന്റെ സീറ്റായ തിരുവല്ല തിരിച്ചുപിടിക്കുകയെന്നത്‌ കേരളകോണ്‍ഗ്രസ്‌ (എം)ന്റെ അഭിമാന പ്രശ്‌നം കൂടിയായി അവര്‍ കാണുന്നു.കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന വക്താവായ ജോസഫ്‌ എംപുതുശേരിയെ ആണ് അവർ ഇത്തവണ യു ഡി എഫ് സ്ഥാനാര്തി ആക്കിയിരിക്കുന്നത്.ഇടതിനും വലതിനും ഒരു ബദല്‍ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനിറങ്ങുന്ന ബി ജെ പി.

തിരുവല്ല സീറ്റ്‌ ഘടകകക്ഷിയായ ബി ഡി ജെ എസിന്‌ നല്‍കിയിരുക്കുകയാണ്‌. ബി ഡി ജെ എസ്‌ സംസ്ഥാന പ്രസിഡന്റും യോഗക്ഷേമസഭാ മുന്‍സംസ്ഥാന പ്രസിഡന്റുമായിരുന്ന അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനെയാണ്‌ പാര്‍ട്ടി കളത്തിലിറക്കിയിരിക്കുന്നത്‌. അക്കീരമണിലൂടെ മണ്ഡലത്തിലെ ഹിന്ദുവോട്ടുകള്‍ ഉറപ്പിക്കുന്നതിനപ്പുറം തിരുവല്ലയിലെസാംസ്‌കാരിക മണ്ഡലത്തിലെ സജീവ വ്യക്തിത്വം എന്നനിലയില്‍ ഇതരസമുദായങ്ങലുടെ വോട്ടുകളും എന്‍ ഡി എ ലക്ഷ്യമിടുന്നുണ്ട്‌. എൽ ഡി എഫ് സ്ഥാനാർഥിയായി സിറ്റിംഗ് എം എൽ എ മാത്യു ടി തോമസ്‌ ആണ് മത്സരിക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ മണ്ഡലത്തില്‍ എം എല്‍ എ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട്‌ നിരത്തിയാകും എല്‍ ഡി എഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുക. ഒപ്പം മാത്യു ടി തോമസിന്റെ അഴിമതിരഹിത പ്രതിച്ഛായയേയും യു ഡി എഫ്‌ സര്‍ക്കാരിന്റെ അഴിമതികളും എല്‍ ഡി എഫ്‌ തെരഞ്ഞെടുപ്പില്‍ പ്രത്യേകം പരാമർശിക്കുന്നുണ്ട്‌.

2001ലും 2006ലും കല്ലൂപ്പാറ നിയോജകമണ്ഡലത്തില്‍നിന്ന് വിജയിച്ച ജോസഫ് എം. പുതുശ്ശേരി ഓര്‍ത്തഡോക്സ് സഭാ വിഭാഗത്തിന്‍െറ ശക്തമായ പിന്തുണയുമായാണ് രംഗത്തത്തെിയിട്ടുള്ളത്. കല്ലൂപ്പാറ പുതുശ്ശേരി കൈതയില്‍ തെക്കന്‍ നാട്ടില്‍ പരേതരായ റിട്ട. അധ്യാപകന്‍ ടി.എ. മാമ്മന്‍െറയും മറിയാമ്മയുടെയും മകന്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി. നിയമസഭയിലേക്ക് അഞ്ചാം മത്സരം. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചീഫ് വിപ്പ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു. മാര്‍ത്തോമ കോളജില്‍നിന്ന് ധനതത്വ ശാസ്ത്രത്തില്‍ ബിരുദം. കളമശേരി രാജഗിരി കോളജിൽ നിന്ന് സോഷ്യല്‍ സയന്‍സിൽ ഡിപ്ളോമ, തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍.എല്‍.ബി കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വി.എഫ്.സി.കെ ഡെപ്യൂട്ടി മാനേജര്‍ ലൈലി ജോസഫ് ആണ് ഭാര്യ. മാമ്മന്‍ ജോസഫ്, മന്ന മറിയം ജോസഫ്, ചെറിയാന്‍ ജോസഫ് എന്നിവർ ആണ് മക്കൾ

എൽ ഡി എഫിന്റെ സ്ഥാനാർഥി മാത്യു ടി. തോമസ് ,കേരള വിദ്യാര്‍ഥി ജനതയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്നത്. മാര്‍ത്തോമ കോളജ് യൂണിറ്റ് പ്രസിഡന്‍റായ ശേഷം പിന്നീട് യുവജന ജനതാദളിന്‍െറ ആദ്യ സംസ്ഥാന പ്രസിഡന്‍റ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം. 1987ല്‍ എട്ടാം നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും,.സംസ്ഥാന ഗതാഗതവകുപ്പു മന്ത്രിയുമായിരുന്നു.മാര്‍ത്തോമ കോളജില്‍നിന്ന് എം.എസ്സിയും തിരുവനന്തപുരം ലോ കോളജില്‍നിന്ന് നിയമബരുദവും നേടിയിട്ടുണ്ട്. മാര്‍ത്തോമ സഭാ വൈദികനായി 50 വര്‍ഷം പൂര്‍ത്തികരിച്ച ഫാ. ടി. തോമസിന്‍െറയും അന്നമ്മയുടെയും മകന്‍. ചെങ്ങന്നൂര്‍ ക്യസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അച്ചാമ്മ അലക്സാണ്ടറാണ് ഭാര്യ. അച്ചു, അമ്മു എന്നിവര്‍ മക്കള്‍..

എൻഡിഎ യുടെ സ്ഥാനാർഥി ഇത്തവണ ഇവിടെ ബിഡിജെഎസിന്റെ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടാണ്.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ ബി.ജെ.പി തിരുവല്ലയിൽ 28000ല്‍ പരം വോട്ടുകള്‍ നേടി.ബി.ഡി.ജെ.എസുമായി സഖ്യമുണ്ടാക്കിയ യോഗക്ഷേമ സഭയുടെ അധ്യക്ഷന്‍ ആണ് ഭട്ടതിരിപ്പാട്.മലബാറില്‍നിന്ന് ശ്രീ ഭല്ലഭ ക്ഷേത്രത്തിലെ താന്ത്രിക കര്‍മങ്ങള്‍ക്കായി തിരുവല്ലയിലത്തെിയ കുഴിക്കാട്ടു കുടുംബാഗമാണ്. പരേതരായ മഹേശ്വരന്‍ അക്കീരമണ്‍ ഭട്ടതിരിപ്പാടിന്‍െറയും സാവിത്രി അന്തര്‍ജനത്തിന്‍െറയും മകനാണ്.ചിന്മയ മിഷനില്‍നിന്ന് ബിരുദം നേടി. സി.എന്‍. ആശയാണ് ഭാര്യ. അഗ്നിശര്‍മര്‍ ഭട്ടതി, സാവിത്രി എന്നിവരാണ് മക്കൾ.ശ്രീ വല്ലഭ ക്ഷേത്രം, ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രം, പെരുന്ന സുബ്രമഹ്ണ്യ ക്ഷേത്രം എന്നിവിടങ്ങളിലും തന്ത്രിയായി ജോലിചെയ്യുന്നു. വിവിധ ചാരിറ്റബ്ള്‍ സൊസൈറ്റി ഭാരവാഹിത്വം ഉണ്ട്.കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകളില്‍ ഭരണം ബി.ജെ.പി ക്കാണ്. ഇത്തവണ ഹൈന്ദവ ഏകീകരണം ഉണ്ടായാൽ ഇവിടെ വിജയ പ്രതീക്ഷ ഉണ്ടാവും എന്നാണു എൻ ഡി എ യുടെ കണക്കു കൂട്ടൽ.അക്കീരമണിലൂടെ മണ്ഡലത്തിലെ ഹിന്ദുവോട്ടുകള്‍ ഉറപ്പിക്കുന്നതിനപ്പുറം തിരുവല്ലയിലെ സാംസ്‌കാരിക മണ്ഡലത്തിലെ സജീവ വ്യക്തിത്വം എന്നനിലയില്‍ ഇതരസമുദായങ്ങലുടെ വോട്ടുകളും എന്‍ ഡി എ ലക്ഷ്യമിടുന്നുണ്ട്‌.

പഞ്ചായത്തുകളുടെ കണക്കെടുപ്പില്‍ ഇപ്പോള്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. പെരിങ്ങര, കവിയൂര്‍, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം എന്നീ 5 പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും യു.ഡി.എഫിനാണ്. നിരണം, കടപ്ര, കുന്നന്താനം പഞ്ചായത്തുകളില്‍ ഇടതുഭരണം. കല്ലൂപ്പാറയില്‍ ഇടതും വലതും ഒപ്പത്തിനൊപ്പം. കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകളില്‍ ബി.ജെ.പിയും. യു ഡി എഫ്‌ സര്‍ക്കാരിന്റെ അഞ്ച്‌ വര്‍ഷത്തെ വികസനനേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞാണ്‌ മുന്നണിതെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.

shortlink

Post Your Comments


Back to top button