സുജാത ഭാസ്കര്‍
കേരളത്തിൻറെ വടക്കെ അറ്റത്ത് മഞ്ചേശ്വരത്തിനു ശേഷം സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ നിയമസഭാ മണ്ഡലമാണ് കാസർഗോഡ്. കാസർഗോഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തിൽ ഒരു മുനിസിപ്പാലിറ്റിയും മൂന്ന് പഞ്ചായത്തുകളും ആറു ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നു . കാസർഗോഡ് മുനിസിപ്പാലറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക, മുളിയാർ, മൊഗ്രാൽ പുത്തൂർ, മധൂർ എന്നീ ഗ്രാമപഞ്ചായത്തുകളുമാണിവ.യുഡിഎഫ് ശക്തി കേന്ദ്രം എന്നതിലുപരി ലീഗിന് കാര്യമായ വേരോട്ടം ഉള്ള പ്രദേശമാണിത്. അതേ സമയം ബിജെപിക്കും ശക്തമായ സാന്നിധ്യമുണ്ട് ഈ പ്രദേശത്ത്. ഇടതുപക്ഷം/സിപിഎം സാന്നിധ്യം ഉണ്ടെങ്കിലും നിയമസഭാ തിരെഞ്ഞെടുപ്പില്‍ വിജയം എന്നും അകലെയാണ്. മണ്ഡലത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ സ്ഥിരമായി യുഡിഎഫ് ജയിച്ചു വരുന്ന പ്രദേശമാണിത്. അടുത്ത കാലത്തായി കാര്യമായ ബിജെപി സാന്നിധ്യം ദൃശ്യമാണ്.
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് എന്നിവ എല്‍ഡിഎഫ് ഉറപ്പിക്കുമ്പോള്‍ മഞ്ചേശ്വരത്തും കാസര്‍ഗോടും ബിജെപി യും, ലീഗും തമ്മിലാണ് നേരിട്ടുള്ള മത്സരം.2014 ലോകസഭാ തെരെഞ്ഞെടുപ്പിലും കാസര്‍ഗോഡ് നിയമസഭാ മണ്ഡലത്തില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ് എത്തിയത്, അതും വളരെ കുറഞ്ഞ വോട്ടിന്.ഇതുവരെയുള്ള കണക്കുകള്‍ വച്ച് നോക്കിയാല്‍ കാസര്‍ഗോഡ് മണ്ഡലം ഇടതിന് ബാലികേറാമലയാണ്. മഞ്ചേശ്വരം തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തിയാല്‍ വിജയസാധ്യതയുണ്ടെകിലും കാസര്‍ഗോഡ് മണ്ഡലത്തില്‍ തീരെ പ്രതീക്ഷയില്ല എന്ന് വേണം കരുതാന്‍. അത്രമാത്രം ബി.ജെ.പി വോട്ടുകള്‍ അവിടെ സമാഹരിക്കപ്പെടുന്നു എന്ന് വിലയിരുത്താം. ബി.ജെ.പി നിയമസഭയില്‍ അക്കൌണ്ട് തുറക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മണ്ഡലങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് കാസര്‍ഗോഡ് എങ്കിലും കൂടുതല്‍ സാധ്യത ലീഗിനുണ്ടെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം.
കാസര്‍ഗോട് മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്‌ഥാനാര്‍ത്ഥി അഹമ്മദ് അമീന്‍ ആണ് മത്സരിക്കുന്നത്.. എന്‍ ഡി എ സ്ഥാനാര്‍ഥി കുണ്ടാര്‍ രവീശ തന്ത്രിആണ് മത്സരിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വൻവിജയം നേടിയ എൻ.എ. നെല്ലിക്കുന്ന് തന്നെയാണിത്തവണയും യു.ഡി.എഫ്. സ്ഥാനാർഥി. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് രവീശ തന്ത്രി.ശക്തമായ സ്വാധീനമില്ലെങ്കിലും ഐ.എന്‍.എല്ലിന്റെ പിന്‍ബലത്തില്‍ ഇടതുസ്ഥാനാര്‍ഥിയും തിരഞ്ഞെടുപ്പിലെ നിര്‍ണായകഘടകമാണ്. വികസനവും കുടിവെള്ളവും തന്നെയായിരിക്കും ഇത്തവണയും പ്രചാരണ ആയുധങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസനനേട്ടങ്ങളും നിയമസഭയിലെ പ്രകടനവും മുന്‍നിര്‍ത്തിയായിരിക്കും യു.ഡി.എഫ്. വോട്ട് തേടുക.കാസര്‍കോട് നഗരസഭ, ബദിയഡുക്ക, ചെങ്കള, കുമ്പഡാജെ, മൊഗ്രാല്‍-പുത്തൂര്‍ എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഭരിക്കുന്നത് യു.ഡി.എഫ്. ആണ്. മധൂരും ബെള്ളൂരും കാറഡുക്കയും ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തുകളാണ്. 2016 ജനവരി 14-ന് പുറത്തിറക്കിയ കണക്കുപ്രകാരം മണ്ഡലത്തില്‍ 185689 വോട്ടര്‍മാരാണുള്ളത്.ഇതില്‍ 93008 സ്ത്രീ വോട്ടര്‍മാരും 92681 പുരുഷ വോട്ടര്‍മാരും ഉണ്ട്. 54426 വോട്ട് യു.ഡി.എഫ് നേടി. എല്‍.ഡി.എഫ്. 22827 വോട്ടും ബി.ജെ.പി. 41236 വോട്ടും നേടി.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ വോട്ടുവ്യതിയാനമാണ് യു.ഡി.എഫിനും ബി.ജെ.പി.ക്കും പ്രതീക്ഷവര്‍ധിപ്പിക്കുന്നത്.ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടെങ്കിലും വോട്ടുനിലയില്‍ ജില്ലയില്‍ എല്‍.ഡി.എഫിന് ശക്തിക്ഷയമില്ലെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചോര്‍ന്ന വോട്ടില്‍ ഗണ്യമായഭാഗം തിരിച്ചെത്തിയെന്നുമാണ് എല്‍ ഡി എഫിന്റെ അവകാശ വാദം. കാസര്‍കോട് മണ്ഡലം എല്‍.ഡി.എഫ്. കഴിഞ്ഞതവണ ഐ.എന്‍.എല്ലിന് വിട്ടുകൊടുക്കുകയായിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യില്‍നിന്ന് വന്‍വെല്ലുവിളിയാണ് നേരിട്ടതെങ്കിലും ഇരുമണ്ഡലത്തിലും ഭൂരിപക്ഷം നേടാനും വോട്ട് വര്‍ധിപ്പിക്കാനും ലീഗിന് കഴിഞ്ഞു..കേവലം 15 ശതമാനത്തിലും താഴെമാത്രം വോട്ടാണിവിടെ എല്‍.ഡി.എഫ്. പിന്തുണയുള്ള ഐ.എന്‍.എല്‍. സ്ഥാനാര്‍ഥിക്കു കിട്ടിയത്. നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.-ഐ.എന്‍.എല്‍. സഖ്യത്തിന് മൂന്നു സീറ്റാണ് കിട്ടിയത്. ലീഗിന് തനിച്ച് ഭൂരിപക്ഷമുള്ള ഇവിടെ കോണ്‍ഗ്രസ്സിന് സീറ്റേയില്ല. എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തുള്ള മഞ്ചേശ്വരവും കാസര്‍കോടും സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരത്തിനാണ് ഇത്തവണയും വേദിയാകുന്നത്. ബി.ജെ.പി.യും മുസ്ലിം ലീഗും നേരിട്ടേറ്റുമുട്ടുന്ന ഇരുമണ്ഡലത്തിലും വിജയം സുനിശ്ചിതമാണെന്നാണ് യു.ഡി.എഫ്. അവകാശപ്പെടുന്നത്.കാസര്‍കോടിന്റെ തിരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ എന്നും ലീഗിന്റെ ഏണിയിലൂടെ യു.ഡി.എഫ്. വിജയംനേടിയ മണ്ഡലമാണിത്. പക്ഷെ ഇത്തവണ കഥ നേരെ മറിച്ചാവുമെന്നാണ് ബിജെപിയുടെ പക്ഷം. കാസര്‍കോട്ട് ത്രികോണ മത്സരമാണെങ്കിലും ഇത്തവണയും യു ഡി എഫും ( ലീഗ് ) ബിജെപിയും തമ്മിലാണ് മത്സരം.
സിറ്റിംഗ് എം എല് എ ആയ എൻ.എ നെല്ലിക്കുന്ന് കാസര്‍ഗോഡ് അഗ്രികൾച്ചർ വെൽ ഫെയർ കോ-ഓപ്പറേറ്റിവ് പ്രസിഡന്റ് കൂടിയാണ്. കാസർഗോഡ് ഗവന്മെന്റ് കോളേജിൽ നിന്ന് ബിരുദംനേടി. ഭാര്യ ആയിഷയും മൂന്നു മക്കളും ഉണ്ട്. ഇത്തവണയും നിയമസഭയിൽ താനിരിക്കുമെന്നു ഈ 61 കാരൻ കണക്കു കൂട്ടുന്നു.
വിശ്വ ഹിന്ദു പരിഷത്ത് നേതാവായ രവിഷ തന്ത്രിയാണ് എൻ ഡി എ സ്ഥാനാർഥി നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് . പോരെങ്കിൽ ബ്രഹ്മ കലോത്സവത്തിലെ പരിചിത മുഖവുമാണ്. .
കാസർഗോഡ് മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറല്ലെന്ന് ഐ.എന്‍.എല്‍ പറഞ്ഞപ്പോൾ ഒടുവിൽ കൊല്ലത്തുനിന്നുള്ള നേതാവായ ഡോ. എം.എ. അമീനെയാണ് ഐ.എൻ.എൽ. രംഗത്തിറക്കിയത്. ശക്തമായ സ്വാധീനമില്ലെങ്കിലും ഐ.എന്‍.എല്ലിന്റെ പിന്‍ബലത്തില്‍ ഇടതുസ്ഥാനാര്‍ഥിയും തിരഞ്ഞെടുപ്പിലെ നിര്‍ണായകഘടകമാണ്. വികസനവും കുടിവെള്ളവും തന്നെയായിരിക്കും ഇത്തവണയും പ്രചാരണ ആയുധങ്ങള്‍.
Post Your Comments