International

ലൈംഗിക വ്യാപാരത്തിന് കടിഞ്ഞാണിട്ട് ഫ്രാന്‍സ്

പാരിസ്: ഫ്രാന്‍സില്‍ ലൈംഗികത വിലകൊടുത്തു വാങ്ങുന്നതിന് വിലക്ക്. ഫ്രഞ്ച് പാര്‍ലമെന്റ് വേശ്യവൃത്തി നിരോധിക്കുന്നതിന് പകരം ലൈംഗിക തൊഴിലാളികളെ സമീപിക്കുന്നത് വിലക്കുന്ന നിയമത്തിന് അംഗീകാരം നല്‍കി. വേശ്യാലയത്തിലെത്തുന്ന ഉപഭോക്താക്കള്‍ ഇനി മുതല്‍ കടുത്ത പിഴ നല്‍കേണ്ടി വരും. ലൈംഗിക വ്യാപാരത്തിന്റെ ദോഷ വശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും ഇവര്‍ക്ക് നല്‍കും. പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത് വേശ്യാവൃത്തിയും ലൈംഗിക വ്യാപാരത്തിനായുള്ള മനുഷ്യക്കടത്തും തടയാനായാണ്. ഫ്രഞ്ച് പാര്‍ലമെന്റിലെ അധോസഭയായ നാഷണല്‍ അസംബ്ലിയില്‍ 12നെതിരെ 64 വോട്ടുകള്‍ക്കാണ് നിയമം പാസ്സായത്. വേശ്യാവൃത്തി ഫ്രാന്‍സില്‍ നിയമവിധേയമാണ്. പക്ഷേ വേശ്യാലയം നടത്തലും കൂട്ടിക്കൊടുപ്പും പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികതയ്ക്ക് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.

2003 ലാണ് തെരുവുകളില്‍ ആളുകളെ പ്രലോഭിപ്പിക്കുന്നതില്‍ നിന്നും ലൈംഗിക തൊഴിലാളികളെ വിലക്കുന്ന നിയമം ഫാന്‍സ് പാസ്സാക്കിയത്. ലൈംഗിക തൊഴിലാളികളെ സമീപിക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ പുതിയ നിയമപ്രകാരം 1500 യൂറോ (ഏകദേശം 1.14 ലക്ഷം രൂപ) പിഴയടക്കണം. രണ്ടാമതും നിയമം ലംഘിച്ചാല്‍ 3750 യൂറോ (കേദേശം 2.83 ലക്ഷം രൂപ) പിഴയും ഒടുക്കണം. പിടിക്കപ്പെട്ടവര്‍ വേശ്യാവൃത്തി മൂലമുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസിലും പോവേണ്ടി വരും. വേശ്യാവൃത്തിയില്‍ നിന്നും മാറിനില്‍ക്കാന്‍ തയ്യാറാണെങ്കില്‍ വിദേശത്തു നിന്നും ഫ്രാന്‍സിലെത്തിയ ലൈംഗിക തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസാനുമതി നല്‍കും.

shortlink

Post Your Comments


Back to top button