Kerala

പണമിടപാടില്ലെങ്കില്‍ വേശ്യാലയത്തില്‍ നിന്ന് പിടികൂടിയാലും അനാശാസ്യമാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പണമിടപാടില്ലെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വേശ്യാലയത്തില്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതു പോലും കുറ്റകരമല്ലെന്ന് ഹൈക്കോടതി. പ്രതിഫലം നല്‍കിയതായോ വാങ്ങിയതായോ തെളിവില്ലെങ്കില്‍ ഇവര്‍ക്കെതിരെ അനാശാസ്യക്കുറ്റം ആരോപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹോം സ്റ്റേയിലെ മുറിയില്‍ നിന്ന് രണ്ട് സ്ത്രീകള്‍ക്കൊപ്പം പിടികൂടി അനാശാസ്യക്കുറ്റം ചുമത്തിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2015 സെപ്റ്റംബറിലാണ് പാറശാലക്കടുത്ത് പൊഴിയൂരിലെ ഹോം സ്റ്റേയില്‍ നിന്ന് കന്യാകുമാരി സ്വദേശികളായ ഇവര്‍ പിടിയിലായത്.

കേസില്‍ പ്രതികള്‍ സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനു പോലും തെളിവില്ല. ഹോം സ്റ്റേയ്ക്ക് പകരം വേശ്യാലയത്തിലാണെങ്കില്‍ പോലും പ്രതിഫലത്തിന്റെ സാന്നിധ്യം ഇല്ലാത്ത സാഹചര്യത്തില്‍ ഇത് അനാശാസ്യക്കുറ്റമാകില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കെ. ഹരിലാലിന്റേതാണ് ഉത്തരവ്.

ഹോം സ്റ്റേയില്‍ മുറിയെടുത്ത ഹരജിക്കാര്‍ക്കെതിരെ വേശ്യാലയം നടത്തിപ്പ്, വേശ്യാവൃത്തിയിലൂടെ ഉപജീവനം നടത്തല്‍, വ്യഭിചാരത്തിനായി ആളുകളെ എത്തിക്കല്‍, പൊതുസ്ഥലത്തോടുചേര്‍ന്ന് വ്യഭിചാരശാല നടത്തല്‍ തുടങ്ങിയ കുറ്റങ്ങളും പോലീസ് ചുമത്തിയിരുന്നു. എന്നാല്‍, പണമിടപാടില്ലാതെ രണ്ടുപേര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് അനാശാസ്യമായി വിലയിരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button