Technology

ഐ.ഒ.എസ് ഡെവലപ്പേഴ്സിന് പോലും ഹാക്ക് ചെയ്യാന്‍ പറ്റാത്ത സാങ്കേതിക വിദ്യയുമായി ആപ്പിള്‍

ഐ.ഒ.എസ് ഡെവലപ്പേഴ്സിന് പോലും ഹാക്ക് ചെയ്യാന്‍ കഴിയാത്ത സാങ്കേതികവിദ്യയുമായി ആപ്പിള്‍. അന്താരാഷ്ട്ര തലത്തില്‍ ഐഫോണ്‍ എന്‍ക്രിപ്ഷന്‍ ഡീകോഡിംഗ് സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുളളത്. എത്ര ശക്തമായ സംവിധാനങ്ങള്‍ക്ക് പോലും തകര്‍ക്കാനാകാത്ത സുരക്ഷിതത്വം ഐഫോണുകളില്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇതിലും ശക്തമായിരിക്കും പുതിയ സുരക്ഷാ സംവിധാനമെന്നാണ് സൂചന.

ഹാക്കര്‍മാരില്‍നിന്ന് ഫോണിനെ സംരക്ഷിക്കാനുളള സുരക്ഷ ഒരുക്കാന്‍ എല്ലാ കമ്പനികളും എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. സാന്‍ബെര്‍ണാര്‍ഡിനോ ആക്രമണത്തിലെ പ്രതി സയീദ് റിസ്വാന്‍ ഫറൂഖിന്റെ ഫോണില്‍നിന്നുളള വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി എഫ്.ബി.ഐ ആപ്പിളിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് ഉപയോക്താക്കളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും അപകടകരമായ ഒരു കീഴ്വഴക്കം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി കമ്പനി നിരാകരിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ നീതിപീഠവും കമ്പനിയും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുകയാണ്.

രാജ്യത്തെ ഡിജിറ്റല്‍ കമ്യൂണിക്കേഷനെ നിയന്ത്രിക്കാന്‍ കൂടുതല്‍ നിയമസംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചുളള ആലോചനയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി നീതിന്യായ വകുപ്പിന് അനുകൂലമായ കോടതി വിധിയും സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ചാരപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനേ ഇത് ഉപകരിക്കൂ എന്നാണ് ആപ്പിളിന്റെ വാദം.

പല വന്‍കിട കമ്പനികളും ആപ്പിളിന് പിന്തുണപ്രഖ്യാപിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഉള്‍പ്പെടെ രാജ്യത്തെ 38 ശതമാനം ജനങ്ങളും ആപ്പിളിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button