India

റെയില്‍വേ ബജറ്റ്: പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍

ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഏറെ പ്രതീക്ഷകളാണ് ഉയരുന്നത്. നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതും ഡീസല്‍ വില കുറഞ്ഞതും കണക്കിലെടുത്ത് വന്‍തോതിലുള്ള നിരക്കു വര്‍ധന ഉണ്ടാകാനിടയില്ല എന്നാണ് കരുതുന്നത്.

ശമ്പള വര്‍ധനയാണ് ആദ്യത്തേത്. ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ 28,450 കോടി രൂപയുടെ അധിക ബാധ്യതയാണ് റെയില്‍വേയ്ക്കുണ്ടാവുക. ജീവനക്കാരും പെന്‍ഷന്‍കാരുമായി 2.6 കോടി ജീവനക്കാര്‍ക്കാണ് ശമ്പളവര്‍ധനവിന്റെ ആനുകൂല്യം നല്‍കേണ്ടി വരിക. റെയില്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍ക്കായി 8.5 ലക്ഷം കോടി രൂപയാവും കണ്ടെത്തേണ്ടി വരിക.

ഇത്തവണ ബജറ്റ് വിഹിതമായി കൂടുതല്‍ തുക കിട്ടുമെന്നൊരു പ്രതീക്ഷയിലാണ് റെയില്‍വേ മന്ത്രാലയം.തിരക്കേറിയ റൂട്ടുകളില്‍ പ്രീമിയം ട്രെയിനുകള്‍ ഓടിക്കുന്നതിന് കൂടുതല്‍ പണം സമാഹരിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. 98,000 കോടി ചെലവു വരുന്ന പദ്ധതിയുടെ 80 ശതമാനം തുകയും ജപ്പാന്‍ വായ്പ്പയായി നല്‍കും.

സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനായി സുരക്ഷാ സെസ് ഏര്‍പ്പെടുത്തുന്നതിനേക്കുറിച്ചും ആലോചിക്കുന്നുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രത്യേക ചരക്ക് ഇടനാഴികള്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

shortlink

Post Your Comments


Back to top button