NewsIndia

റെയില്‍ ബജറ്റ് ഒറ്റനോട്ടത്തില്‍ (പ്രധാന പ്രഖ്യാപനങ്ങള്‍)

ന്യൂഡല്‍ഹി : റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍വേ ബജറ്റ് ലോക്സഭയില്‍ അവതരിപ്പിച്ചു. നങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന ബജറ്റായിരിക്കും ഇതെന്നും, സാധാരണക്കാരെ മുന്‍നിര്‍ത്തിയാണ് ബജറ്റ് തയാറാക്കിയതെന്നും സുരേഷ് പ്രഭു ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതി റെയില്‍വേയില്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതായും റെയില്‍വേയെ രാജ്യത്തിന്റെ വളര്‍ച്ചയുടെ നട്ടെല്ലാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന സാമ്പത്തിക വര്‍ഷം 1,84,820 കോടി രൂപയാണു റെയില്‍വേ പ്രതീക്ഷിക്കുന്ന വരുമാനം. നിലവിലുള്ള വരുമാനത്തെക്കള്‍ 10.1 ശതമാനം അധികമാണിത്. വരുമാനം വര്‍ധിപ്പിക്കുക, ഉത്പാദനശേഷി കൂട്ടുക, പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുക എന്നിവയ്ക്കാകും മുന്‍തൂക്കം നല്‍കുക.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും വാഗ്‌ദാനങ്ങളും.

  • വരുന്ന സാമ്പത്തിക വര്‍ഷം 2500 കിലോമീറ്റര്‍ മീറ്റര്‍ ഗേജ് പാത ബ്രോഡ്ഗേജാക്കും. കഴിഞ്ഞ വര്‍ഷത്തിതിനേക്കാള്‍ അധികമാണിത്.
  • 1.21 ലക്ഷം കോടിയുടെ മൂലധന പദ്ധതികളാണു ലക്ഷ്യമിടുന്നത്.
  • സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് 92000 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും.
  • 2020 ഓടെ രാജ്യത്ത് ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഉണ്ടാകില്ല. 2020 ഓടെ ഗുഡ്സ് ട്രെയിനുകള്‍ക്ക് ടൈം ടേബിള്‍ ഏര്‍പ്പെടുത്തും.
  • ത്രിപുരയെ ബ്രോഡ് ഗേജ് നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തും.
  • ഡല്‍ഹി – ചെന്നൈ, ഖരഗ്പുര്‍ – മുംബൈ, ഖരക്പുര്‍ – വിജയവാഡ ചരക്ക് ഇടനാഴികള്‍ നടപ്പിലാക്കും.
  • 2800 കിലോമീറ്റര്‍ പുതിയ റെയില്‍പ്പാത നിര്‍മിക്കും. 2000 കിലോമീറ്റര്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കും.
  • ഇന്ത്യന്‍ റെയില്‍വേ സ്വന്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ ബയോ വാക്വം ടോയ്‌ലറ്റ് ദിബ്രുഗഡ് രാജധാനി എക്സ്പ്രസില്‍ ഉപയോഗിക്കും.
  • 1780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കും.
  • റെയില്‍വേ നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകും.
  • 100 സ്റ്റേഷനുകളില്‍ വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് 400 സ്റ്റേഷനുകളില്‍ കൂടി വ്യാപിപ്പിക്കും.
  • സ്‌റ്റേഷനുകളില്‍ 2500 ഡിസ്‌പ്ലേ സംവിധാനങ്ങള്‍ കൂടി നടപ്പാക്കും. 475 സ്‌റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ നടപ്പാക്കും.
  • സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ 17,000 ബയോ ടോയ്‍ലറ്റുകള്‍ സ്ഥാപിക്കും;
  • അത്യാധുനിക കോച്ചുകളോടെ വാരണാസി – ഡല്‍ഹി റൂട്ടില്‍ മഹാമന എക്‌സ്‌പ്രസ് സര്‍വീസ് തുടങ്ങും.
  • എല്ലാ ട്രെയിനുകളിലും ലേഡീസ് കംപാര്‍ട്ട്മെന്റുകള്‍ മധ്യഭാഗത്തേക്കു മാറ്റും.
  • ട്രെയിനുകളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള സീറ്റ് ക്വാട്ട വര്‍ധിപ്പിക്കും.
  • അന്ത്യോദയ എക്‌സ്‌പ്രസ് എന്ന പേരില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ മാത്രമുള്ള എക്‌സ്‌പ്രസ് ട്രെയിനുകള്‍ ആരംഭിക്കും.
  • ദീന്‍ ദയാല്‍ ജനറല്‍ കോച്ചുകള്‍ എന്ന പേരില്‍ എക്‌സ്‌പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കും.
  • 311 റെയില്‍വേ സ്റ്റേഷനുകള്‍ സിസിടിവി ക്യാമറ നിരീക്ഷണത്തിലാക്കും,
  • എസ്എംഎസ് സൗകര്യം ഉപയോഗിക്കുന്ന ക്ലീന്‍ മൈ കോച്ച് പദ്ധതി തുടങ്ങും.
  • ബാര്‍ കോഡ്‌ അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കും.
  • സ്ത്രീകള്‍ക്കു ടിക്കറ്റ് റിസര്‍വേഷന് 33 ശതമാനം സബ് ക്വാട്ട ഏര്‍പ്പെടുത്തും.
  • ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍ നടപ്പിലാക്കും.
  • പ്രധാന സ്റ്റേഷനുകളില്‍ ആവശ്യത്തിന് വീല്‍ ചെയറുകള്‍ നല്‍കും.
  • 139 സര്‍വീസ് വഴി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ സൗകര്യമൊരുക്കും.
  • ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയാന്‍ 2000 സ്റ്റേഷനുകളില്‍ 20000 സ്ക്രീനുകള്‍. ഇവയില്‍ പരസ്യം നല്‍കി വരുമാനമുണ്ടാക്കും.
  • റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്കു പുതിയ യൂണിഫോമുകള്‍ നല്‍കും. ഇവരെ സഹായക് എന്നാകും ഇനി അറിയപ്പെടുക.
  • ചെങ്ങന്നൂരില്‍ റെയില്‍വേ സ്റ്റേഷന്‍ തീര്‍ഥാടന റെയില്‍വേ സ്റ്റേഷനാക്കും.
  • റെയില്‍വേ സ്റ്റേഷനുകളില്‍ മരുന്നും പാല്‍ അടക്കമുള്ള മറ്റു ഭക്ഷണവും കിട്ടുന്നതിനുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റാളുകള്‍ തുറക്കും.
  • തിരുവനന്തപുരത്ത് സബര്‍ബന്‍ റെയില്‍വേ പദ്ധതി നടപ്പാക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായം തേടും. തിരുവനന്തപുരം-ചെങ്ങന്നൂര്‍ റൂട്ടിലാകും പദ്ധതി നടപ്പിലാക്കുക.
  • മുംബൈയില്‍ രണ്ട് എലിവേറ്റഡ് സബര്‍ബന്‍ ഇടനാഴികള്‍ ആരംഭിക്കും.
  • നഞ്ചന്‍കോട്-നിലമ്പൂര്‍ പായ്ക്ക് 600 കോടിയും കണ്ണൂര്‍-മട്ടന്നൂര്‍ പാതയ്ക്ക് 400 കോടിയും ബജറ്റില്‍ വകയിരുത്തി
  • അങ്കമാലി-ശബരി പാത 20 കോടി, തിരുനാവായ-ഗുരുവായൂര്‍ പാത 5 കോടി, കോഴിക്കോട്-മംഗലാപുരം ഗേജ്മാറ്റം 2 കോടി, തിരുവനന്തപുരം-കന്യാകുമാരി പാത 290 കോടി, ചെങ്ങന്നൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ 5 കോടിയും അനുവദിക്കും
  • പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം 101 കോടി, കൊച്ചുവേളി ടെര്‍മിനല്‍ വികസനത്തിന് 1 കോടി, എറണാകുളം പിഗ് ലൈന്‍ നിര്‍മാണത്തിന് 3.5 കോടി യും വകയിരുത്തി.
  • തിരുവനന്തപുരം -ഡല്‍ഹി യാത്രാ സമയത്തില്‍ എട്ടു മണിക്കൂര്‍ കുറയ്ക്കും.
  • റെയില്‍വേ കോച്ചുകളില്‍ ജിപിഎസ് അധിഷ്ഠിത അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
  • റെയില്‍വേയുടെ അധിക ഭൂമിയില്‍ മരങ്ങള്‍ നടുന്ന പദ്ധതി തുടങ്ങും.
  • തേഡ് എസി സംവിധാനം മാത്രമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ പ്രഖ്യാപിച്ചു.
  • തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.
  • ഐ.ആര്‍.ടി.സി കാറ്ററിംഗ് സര്‍വീസ് തുടങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button