NewsIndia

രാജ്യസഭയില്‍ ബഹളം; മായാവതിയും സ്മൃതി ഇറാനിയും തമ്മില്‍ വാക്കേറ്റം

ന്യൂഡല്‍ഹി: ഇന്ന് തുടങ്ങിയ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ബഹളമയം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇന്ന്‍ സംയമനം പാലിച്ചപ്പോള്‍, മായാവതിയുടെ നേതൃത്വത്തില്‍ ബിഎസ്പിയാണ് ബഹളങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ വിഷയം ഉയര്‍ത്തിപ്പിടിച്ചാണ് ബിഎസ്പി സഭ തടസപ്പെടുത്തിയത്.

ഒരു ദളിത്‌ അംഗത്തെയെങ്കിലും ഉള്‍പ്പെടുത്തി രോഹിത് വെമുലയുടെ ആത്മഹത്യ അന്വേഷിക്കാന്‍ ഒരു അന്വേഷണ കമ്മിറ്റി ഉണ്ടാക്കുന്ന കാര്യത്തില്‍ ഗവണ്മെന്‍റ് വ്യക്തത വരുത്തണം എന്നതായിരുന്നു ബിഎസ്പിയുടെ പ്രധാന ആവശ്യം.

മായാവതിയുടെ ഈ ആവശ്യത്തില്‍ തടസമുന്നയിച്ച സ്മൃതി ഇറാനി, എന്ന് മുതല്‍ക്കാണ് ഒരു ന്യായാധിപന്‍റെ ജാതി നീതിനിര്‍വഹണത്തിന്‍റെ മാനദണ്ഡമായതെന്ന് ചോദ്യമുന്നയിച്ചു.

പ്രധാനമന്ത്രിയടക്കം ആരുടേയും മനസിലിരുപ്പ് ശരിയല്ല എന്നായിരുന്നു ഇതിന്’ മായാവതിയുടെ പ്രതികരണം.

സഭ തടസപ്പെടുമെന്ന് കണ്ട ന്യൂനപക്ഷക്ഷേമ മന്ത്രി അബ്ബാസ് നഖ്വി ഒരു ബില്‍ എങ്കിലും ചര്‍ച്ചയ്ക്കെടുക്കാമെന്ന് അറിയിച്ചപ്പോഴും പിടിവാശി തുടര്‍ന്ന മായാവതി താന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ ഒന്നും അനുവദിക്കില്ലെന്ന നിലപാടാണെടുത്തത്.

രോഹിതിനെപ്പോലെ ഒരു ബാലനെ വരെ രാഷ്ട്രീയായുധമാക്കുന്ന ബിഎസ്പി രീതിയേ സ്മൃതി ഇറാനി വിമര്‍ശിച്ചപ്പോള്‍, ഇറാനിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കടുംപിടുത്തം തുടരുകയാണ് മായാവതി ചെയ്തത്.

ലോകസഭയില്‍ ബിജെപി എംപി മീനാക്ഷി ലേഖി രോഹിത് വെമുല വിഷയത്തെ പരാമര്‍ശിച്ച് സംസാരിച്ചു. രോഹിതിന്‍റെ ആത്മഹത്യയെ നിര്‍ഭാഗ്യകരം എന്ന്‍ വിശേഷിപ്പിച്ച ലേഖി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ഇടത്പക്ഷത്തിന്‍റെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചു. 2010-ല്‍ കേരളത്തില്‍ ഒരു പിഎച്ഡി വിദ്യാര്‍ത്ഥിയെ ഇടത് ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ അത് ആരും വിവാദമാക്കാത്തതും ലേഖി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഈ വിഷയങ്ങളിലെല്ലാമുള്ള പ്രതിപക്ഷത്തിന്‍റെ നിലപാടുകള്‍ കുറ്റകരമാണെന്ന് വിശേഷിപ്പിച്ച ലേഖി, രാജ്യവികസനത്തിനെതിരായുള്ള നീക്കമാണിതെന്നും ആരോപിച്ചു.

“ഒരു വശത്ത് ഇന്ത്യന്‍ സമ്പദ്ഘടന നല്ലനിലയില്‍ മുന്നേറുമ്പോള്‍ മറുവശത്ത് ഇതട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്,” ലേഖി പറഞ്ഞു.

shortlink

Post Your Comments


Back to top button