NewsIndia

ജെഎന്‍യു-വിലെ ഡി.എസ്.യു വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി മഹാരാഷ്ട്രാ പോലീസ്

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മഹാരാഷ്ട്രാ പോലീസ് രംഗത്ത്. മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റിലാകുകയും, നിലവില്‍ നാഗ്പൂര്‍ ജയിലില്‍ തടവില്‍ കഴിയുകയും ചെയ്യുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി എന്‍ സായിബാബയുടെ പ്രേരണപ്രകാരം മാവോയിസ്റ്റ് അധോലോക കേഡറുകളില്‍ ചേര്‍ന്ന്‍ പ്രവര്‍ത്തിക്കുന്ന ചില വിദ്യാര്‍ത്ഥികളുണ്ടെന്ന്‍ നാഗ്പൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ രവീന്ദ്ര കദം പറഞ്ഞു.

അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചവരില്‍ ഒരാളായ ഉമര്‍ ഖാലിദിന്‍റെ സംഘടനയായ ഡെമോക്രാറ്റിക്‌ സ്റ്റുഡന്റസ് യൂണിയന്‍ (ഡി.എസ്.യു)-ല്‍ പെട്ട വിദ്യാര്‍ത്ഥികളാണ് മാവോയിസ്റ്റ് അധോലോകവുമായി ചേര്‍ന്ന്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും മാഹാരാഷ്ട്രാ പോലീസ് അറിയിച്ചു.

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ, പ്രേത്യേകിച്ച് ജെഎന്‍യു-വിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പ്രൊഫസര്‍ സായിബാബ അവരെ മാവോയിസ്റ്റ് ഉദ്ബോധനങ്ങള്‍ പഠിപ്പിക്കുകയും, മാവോയിസ്റ്റ് കേഡറുകളിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നതായി കദം അറിയിച്ചു.

മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും ഡി.എസ്.യു അംഗവുമായിരുന്ന ഹേം മിശ്രയെ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മിശ്രയെ ചോദ്യം ചെയ്തപ്പോഴും പ്രൊഫസര്‍ സായിബാബയുടെ പേര് പരാമര്‍ശിക്കപ്പെടുകയുണ്ടായി. ഋതുബന്‍ ഗോസ്വാമി എന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയേയും സായിബാബ മാവോയിസ്റ്റ് സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായി മാഹാരാഷ്ട്രാ പോലീസ് കണ്ടെത്തിയിരുന്നു.

ഋതുപന്‍ ഗോസ്വാമി വെറുമൊരു സംഘാംഗം എന്ന നിലയില്‍ നിന്നുയര്‍ന്ന്‍ മാവോയിസ്റ്റ് സംഘടന സിപിഐ (എം-എല്‍)-ന്‍റെ പ്രധാന പ്രവര്‍ത്തകനും, ജനറല്‍സെക്രട്ടറിയും വരെയായി ഉയര്‍ന്നെന്നും പോലീസ് വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button