NewsIndia

2022-ഓടെ പാവങ്ങള്‍ക്കായി 5-കോടി വീടുകള്‍ നിര്‍മ്മിക്കും: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‍ “പ്രധാന്‍മന്ത്രി ആവാസ് യോജന”യുടെ തറക്കല്ലിട്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. ഈ പദ്ധതിയുടെ ഭാഗമായി 2022-ഓടെ പാവങ്ങള്‍ക്കായി 5-കോടി വീടുകള്‍ നിര്‍മ്മിക്കുമെന്ന്‍ പ്രധാനമന്ത്രി അറിയിച്ചു.

നൈപുണ്യ വികസനത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യുവാക്കളോട് തൊഴില്‍ദാതാക്കളാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യലബ്ദിക്ക് ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും 5-കോടി കുടുംബങ്ങള്‍ രാജ്യത്ത് സ്വന്തം വീടില്ലാതെ കഴിയുന്നതായി അദ്ദേഹം പറഞ്ഞു.

“വീടില്ലാത്ത 2-കോടി ആളുകള്‍ നഗരങ്ങളിലും, 3-കോടി ആളുകള്‍ ഗ്രാമങ്ങളിലുമാണ്. സ്വാതന്ത്ര്യത്തിന്‍റെ 75-ആം വര്‍ഷം ആഘോഷിക്കുന്ന 2022-ല്‍ ഏതു തരത്തിലുള്ള ഇന്ത്യയാണ് വേണ്ടതെന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിക്കണം,” പ്രധാനമന്ത്രി പറഞ്ഞു.

2022-ഓടെ പാവങ്ങളായ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും വിധം 5-കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന ഗവണ്മെന്‍റുകളും സംയുക്തമായി പ്രവര്‍ത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇതൊരു നിര്‍മ്മാണ പദ്ധതിയല്ല. ഇത് പാവപ്പെട്ട ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പദ്ധതിയാണ്,” മോദി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണ സാമഗ്രികളായ സിമന്‍റ്, ഇഷ്ടിക മുതലായവയുടെ വിപണനം വര്‍ധിക്കുന്നതോടെ തൊഴിലവസരങ്ങളും വര്‍ദ്ധിക്കുമെന്ന്‍ പ്രധാനമന്ത്രി അറിയിച്ചു.

shortlink

Post Your Comments


Back to top button