KeralaNews

പ്രവാസി ബിസ്‌നസ്സ്‌കാരന്‍ ‘ഷാജിക്കയ്ക്ക് ‘വേണ്ടി ലുക്കൗട്ട് നോട്ടീസ് : 12 വയസുകാരിയെ പീഡിപ്പിച്ചത് മാതാവിന്റെ ഒത്താശയോടെ

കൊച്ചി: പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ച ലേഡീസ് ഹോസ്റ്റല്‍ ഉടമയും റിയല്‍ എസ്റ്റേറ്റുകാരനുമായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് കടന്ന ഉന്നത രാഷ്ട്രീയ, പോലീസ് ബന്ധമുള്ള റിയല്‍ എസ്‌റ്റേറ്റുകാരനായ കോതമംഗലം സ്വദേശി ‘ഷാജിക്ക’ എന്ന ഇബ്രാഹിമിനെതിരേ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഒരു ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുള്ളയാളാണ് ഇബ്രാഹിം എന്ന് ആരോപണമുണ്ട്. അതിനാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് വൈമനസ്യം കാട്ടുകയാണെന്നും ആരോപണമുണ്ട്.

ഇബ്രാഹിമിനെതിരേ ഇയാളുടെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡിസംബര്‍ ഏഴിന് എറണാകുളം പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഉന്നത ഐ.പി.എസ്. സമ്മര്‍ദ്ദം മൂലം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കടുത്ത അനാസ്ഥ കാട്ടിയെന്നാണ് ആക്ഷേപം.

കടവന്ത്രയിലെ ഫ്‌ലാറ്റിലും വാഗമണ്ണിലും എത്തിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കുട്ടിയുടെ മൊഴി. കേസ് വരുമെന്നായതോടെ പ്രതി ഗള്‍ഫിലേക്കു കടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ അറിവോടെയാണ് മാനഭംഗം നടന്നതെന്ന് സംശയിക്കുന്നു. പോലീസില്‍ പരാതിപ്പെടുന്നതിനുമുമ്പ് പണം വാങ്ങി കേസൊതുക്കാന്‍ ശ്രമം നടന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപവരെ വിലപേശല്‍ നടന്നതായാണ് ആരോപണം.

സംഭവം ഒതുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പ്രതിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് നിര്‍ബന്ധിതമാകുകയായിരുന്നു. എറണാകുളം നോര്‍ത്ത് സി.ഐക്കാണ് അന്വേഷണച്ചുമതല. 

shortlink

Post Your Comments


Back to top button