International

വരുമാനത്തിൽ കുത്തനെ ഇടിവ്; ദി ഇന്‍ഡിപെന്‍ഡന്റ് പത്രം ഉടൻ അടച്ചുപൂട്ടും

ലണ്ടന്‍: ബ്രിട്ടനിലെ ആദ്യ ദേശീയ പത്രമായ ദി ഇന്‍ഡിപെന്‍ഡന്റ് പ്രിന്റ് എഡിഷൻ നിർത്തുന്നു. മാർച്ച് മുതൽ ഓണ്‍ലൈൻ പതിപ്പ് മാത്രമേ ലഭ്യമാകൂവെന്ന് ഉടമ അറിയിച്ചു. മാർച്ച് 26 ശനിയാഴ്ച വരെ മാത്രമേ പത്രം പ്രസിദ്ധീകരിക്കുള്ളൂവെന്നും അധികൃതർ അറിയിച്ചു. സണ്‍ഡേ ഇന്റഡിപെന്‍ഡന്റിന്റെ അവസാന പതിപ്പ് മാർച്ച് 20ന് പുറത്തിറങ്ങും. വായനക്കാർ കുറഞ്ഞതും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രിന്റ് എഡിഷന്‍ നിർത്താനുളള കാരണം. 1986ല്‍ തുടങ്ങിയ പത്രത്തിന് വൻതോതിൽ വായനക്കാരെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ദിവസം 428,000 കോപ്പികളോളം വിറ്റിരുന്നു. എന്നാല്‍ 25 വർഷങ്ങൾക്കുശേഷം ദിവസം വില്‍ക്കുന്ന കോപ്പികളുടെ എണ്ണം 28,000 ആയി ചുരുങ്ങി.
പത്രം അച്ചടി നിർത്തുന്നത് എത്രത്തോളം ജോലിക്കാരെ ബാധിക്കുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്ന് അധികൃതർ പറഞ്ഞു. ഡിജിറ്റൽ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് അധികൃതർ അറിയിച്ചത്. ഇന്‍ഡിപെന്‍ഡന്റ് വെബ്‌സൈറ്റിനെ യു.കെയിലെ ഏറ്റവും മികച്ച വെബ്‌സൈറ്റാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ പറയുന്നു. വെബ്‌സൈറ്റിന്റെ മാസവായനക്കാരുടെ എണ്ണത്തിൽ 33.3% വർധനവാണ് 12 മാസത്തിനിടെയുണ്ടായതെന്നാണ് അധികൃതരുടെ അവകാശവാദം. 70മില്യണ്‍ യുണീക്ക് യൂസേഴ്‌സ് ഉണ്ടെന്നും വരും വര്‍ഷം 50% വരുമാന വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്‍ഡിപെന്‍ഡന്റ് ഉടമ എവ്ഗനി ലെബെദേവ് അറിയിച്ചു.
‘വാര്‍ത്താ വ്യവസായ രംഗമാറിക്കൊണ്ടിരിക്കുകയാണ്. വായനക്കാർ കൊണ്ടുവന്നിരിക്കുന്ന മാറ്റമാണിത്. വരാനിരിക്കുന്നത് ഡിജിറ്റലിന്റെ കാലമാണെന്ന് അവര്‍ ഞങ്ങൾക്കു കാട്ടിതന്നിരിക്കുന്നു. ഇന്‍ഡിപെന്‍ഡന്റ് എന്ന ബ്രാന്റിനെ സംരക്ഷിക്കുകയും പുതിയതും മികച്ച ഗുണനിലവാരമുള്ളതുമായ ഉള്ളടക്കങ്ങളിലൂടെ കൂടുതല്‍ വായനക്കാരെ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും ചെയ്യുകയെന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.’ ലെബദേവ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button