എം ബി ബി എസ് പഠനം കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്തു കൊണ്ടിരിക്കുന്ന ഡോ. ഫൈസ അംജ്ജുമിനെയും ഡോ. സാവിത്രി ദേവിയേയും നിങ്ങള്‍ അറിഞ്ഞിരിക്കണം. മനുഷ്യത്വം മരവിക്കുന്ന ഇക്കാലത്ത് സഹജീവിയുടെ ജീവന് രക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്ത് ഒരാളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കയറ്റിയ ചാരിതാര്‍ത്ഥ്യത്തിലാണ് ഇരുവരുമിപ്പോള്‍. സെക്കന്ദരാബാദ് അപ്പോളോ ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
ആ സംഭവമിതാ… ഒരുകൂട്ടം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അനന്ദഗിരി മലനിരകള്‍ സന്ദര്‍ശിച്ച ശേഷം ഒരു ട്രക്കില്‍ മടങ്ങവെ എന്തെങ്കിലും കഴിക്കാന്‍ വാങ്ങാമെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം വഴിയിലൊരിടത്ത് നിര്‍ത്തിയത്. സംഘത്തിലെ എല്ലാവരും ബസില്‍ നിന്ന് പുറത്തിറങ്ങി. അപ്പോഴാണ് ഡോ. ഫൈസ അംജ്ജുമും ഡോ. സാവിത്രി ദേവിയും ഒരാള്‍ക്കൂട്ടം ശ്രദ്ധിക്കുന്നത്. ഉടന്‍ അവിടേക്ക് ഓടിയെത്തിയ ഇരുവരും കണ്ടത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്നു കിടക്കുന്ന ഒരു യുവാവിനെയും ചുറ്റും ഒന്നും ചെയ്യാതെ നോക്കിനില്ക്കുന്ന ആളുകളെയുമാണ്. പരിക്കേറ്റയാള്‍ മരിച്ചെന്ന് കൂടിനിന്നവര്‍ പറഞ്ഞു. എന്നാല്‍ ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അടുത്തെത്തി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ആ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ ഇനിയും ബാക്കിയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. കയ്യില്‍ മറ്റ് ഉപകരണങ്ങളൊന്നും തന്നെയില്ല. ആകെയുള്ളത് ഒരു പേനയും ന്യൂസ് പേപ്പറും മാത്രം.
മന:സ്സാന്നിദ്ധ്യം കൈവിടാതെ കയ്യിലുള്ളതു വെച്ച് അയാളുടെ ജീവന് രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. അപകടം പറ്റിയ യുവാവിന്റെ നാക്ക് ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരം തടസ്സപ്പെടുത്താതിരിക്കാന്‍ പേന ഉപയോഗിച്ച് ഇറുക്കിപ്പിടിച്ചു. ഇതേ സമയം തന്നെ സാവിത്രി ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് അയാളുടെ ശ്വാസകോശത്തിലേക്ക് ജീവവായു പകര്‍ന്നു നല്കി. ശേഷം ഇരുവരും ചേര്‍ന്ന് നെഞ്ചില്‍ ശക്തിയായി അമര്‍ത്തി, 20 മിനിറ്റ് നീണ്ട പരിശ്രമത്തിനൊടുവില്‍ അയാള്‍ക്ക് ബോധം തിരികെക്കിട്ടി. ആംബുലന്‍സ് അപ്പോഴേക്കും സ്ഥലത്തെത്തിയിരുന്നു. ഉടന്‍ തന്നെ ഡ്രിപ്പ് നല്കി അയാളെ ഉസാമാനിയ ആശുപത്രിയിലെത്തിച്ചു.
Post Your Comments