India

പത്താന്‍കോട്ട് വ്യോമതാവള ആക്രമണം : ഭീകരില്‍ ഒരാള്‍ അമ്മയുമായി സംസാരിച്ച ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നു

ന്യൂഡല്‍ഹി : പത്താന്‍കോട്ട് വ്യോമതാവള ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരില്‍ ഒരാള്‍ പാകിസ്താനില്‍ വിളിച്ച് അമ്മയുമായി സംസാരിച്ചതിന്റെ ഫോണ്‍സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നു. പത്താന്‍കോട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ബന്ദിയാക്കിയ രാജേഷ് വര്‍മയുടെ 923000957212 എന്ന മൊബൈല്‍ നമ്പരില്‍ നിന്ന് നാസിര്‍ എന്ന ഭീകരനാണ് ബന്ധുക്കളുമായി സംസാരിച്ചത്.

18 മിനിട്ട് നീണ്ടുനില്‍ക്കുന്ന സംഭാഷണത്തില്‍ അമ്മ, സഹോദരന്‍ ബാബര്‍, അമ്മാവന്‍ എന്നിവരോട് നാസിര്‍ സംസാരിക്കുന്നുണ്ട്. അമ്മയുമായി നടത്തുന്ന സംഭാഷണത്തില്‍ തങ്ങള്‍ ഇന്ത്യയിലാണെന്നും അമ്മയുടെ മകന്‍ രണ്ടു കാഫിറുകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും നാസിര്‍ പറയുന്നു. താന്‍ രണ്ട് ‘കാഫിറുകളെ’ കൊലപ്പെടുത്തിയതായി നാസിര്‍ പറയുമ്പോള്‍ നീ മിടുക്കനാണെന്ന് നാസിറിന്റെ മാതാവ് മറുപടി നല്‍കുന്നത് സംഭാഷണത്തില്‍ വ്യക്തമാണ്

ഞാന്‍ അവരുടെ കഴുത്ത് കത്തികൊണ്ട് അറുത്തു. ഇപ്പോള്‍ അവസാന പോരാട്ടത്തിനായി തങ്ങള്‍ തയ്യാറെടുക്കുകയാണ്. മറ്റുള്ളവര്‍ പിടിക്കപെടുമോയെന്ന പേടിയിലാണ്. എന്നാല്‍ ഇന്ത്യയില്‍ പേടിക്കേണ്ടതില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞതായും’ നാസിര്‍ അമ്മയോട് പറയുന്നുണ്ട്. ‘നീ ഒരു മിടുക്കനാണ്, സ്വര്‍ഗത്തിലെത്താന്‍ അള്ളാഹു നിന്നെ സഹായിക്കട്ടെ’ എന്നിങ്ങനെയാണ് അപ്പോള്‍ അമ്മ നാസിറിന് മറുപടി നല്‍കുന്നത്. എങ്ങനെ ഇന്ത്യയില്‍ എത്തിപ്പെട്ടു?, സുഖമായി ഇരിക്കുന്നോ എന്നും മാതാവ് നാസിറിനോട് ചോദിക്കുന്നുണ്ട്.

അതിര്‍ത്തിയില്‍ തങ്ങളെ കാറില്‍ കൊണ്ടുവന്ന് വിടുകയായിരുന്നുവെന്നും അമ്മ തുന്നിയ ജാക്കറ്റാണ് താന്‍ ധരിച്ചിരിക്കുന്നതെന്നും നാസിര്‍ മറുപടി പറയുന്നു. ‘നീ കാഫിറുകളെയെല്ലാം കൊലപ്പെടുത്തിയോ?’ എന്ന മാതാവിന്റെ ചോദ്യത്തിന് ഇപ്പോള്‍ വിശദീകരിക്കാന്‍ സമയമില്ലെന്നും സംഭാഷണം തന്റെ ഓര്‍മ്മയ്ക്കായി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണമെന്നും നാസിര്‍ പറയുന്നുണ്ട്. താന്‍ രക്തസാക്ഷിയായ വാര്‍ത്ത ഉസ്താദ് അറിയിക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരു ആഘോഷം സംഘടിപ്പിക്കണമെന്നും നാസിര്‍ പറയുന്നുണ്ട്.

shortlink

Post Your Comments


Back to top button