Kerala

ചന്ദ്രബോസ് വധക്കേസില്‍ വിധി ഇന്ന്

തൃശ്ശൂര്‍: ആഡംബരക്കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നിഷാമിനെിരായ വിധി ഇന്ന് പ്രഖ്യാപിക്കും. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി സുധീര്‍ ആണ് വിധി പറയുക. വിധിയുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് കണക്കിലെടുത്ത് കോടതിയിലും പരിസരത്തും കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

വിധിയേക്കുറിച്ച് ആക്ഷേപം ബോധിപ്പിക്കാനുള്ള അവസരത്തിനായി ശിക്ഷ വിധിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാനിടയുണ്ട്. 2015 ജനുവരി 29ന് പുഴക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബരക്കാറിടിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 18 ദിവസത്തെ ചികില്‍സയ്ക്ക് ശേഷമാണ് ചന്ദ്രബോസ് മരണത്തിന് കീഴടങ്ങിയത്. പേരാമംഗലം സി.ഐ പി.സി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ ഇക്കഴിഞ്ഞ 12 നാണ് വാദം പൂര്‍ത്തിയായത്.

ജനുവരി 31നകം വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ശേഷവും വിചാരണ നീട്ടാനു കേരളത്തിന് പുറത്തേക്ക് മാറ്റാനും ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. താന്‍ വിഷാദ രോഗിയാണെന്നും ചന്ദ്രബോസ് ആണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചത് എന്നുമായിരുന്നു നിഷാം വാദിച്ചത്. എന്നാല്‍ ചന്ദ്രബോസിനെ നിഷാം ജീപ്പിടിച്ചെന്ന സാക്ഷിമൊഴികളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു ആവശ്യപ്പെട്ടത്.

shortlink

Post Your Comments


Back to top button