India

നാഷണല്‍ ഹെറാള്‍ഡ് കേസ്: രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യത്തിന് കോടതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാല്‍ഡ് കേസില്‍ രേഖകള്‍ വിളിച്ചുവരുത്തണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ആദായനികുതി വകുപ്പ്, ധനമന്ത്രാലയം, നഗരവികസന വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഫയലുകളാകും വിളിച്ചുവരുത്തുക.

ഫയലുകള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഈ വകുപ്പുകള്‍ക്ക് സമന്‍സയയ്ക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി വികസന അതോറിറ്റിയില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും രേഖകള്‍ വിളിച്ചുവരുത്തും. കേസിലെ വാദത്തിന് ഈ രേഖകള്‍അനിവാര്യമാണെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം. വിചാരണ നടക്കുന്ന പാട്യാല ഹൗസ് കോടതിയിലായിരുന്നു അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. കേസില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് കോടതിയില്‍ ഹാജരായിരുന്നു.

1937-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ രാഹുലും സോണിയയും അടുപ്പക്കാരും ചേര്‍ന്ന് മറ്റൊരു കമ്പനിയുണ്ടാക്കി നിസ്സാരവിലയ്ക്ക് തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി. 1600 കോടി രൂപ വിലമതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്ക് ഇവര്‍ തട്ടിയെടുത്തുവെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സ്വാമി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മോത്തിലാല്‍ വോഹ്‌റ, ഓസ്‌കര്‍ ഫെര്‍ണ്ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോഡ മുതലായവരാണ് കേസിലെ മറ്റ് പ്രതികള്‍.

shortlink

Post Your Comments


Back to top button