India

മാല്‍ഡയിലെത്തിയ വസ്തുതാന്വേഷണസംഘത്തെ തടഞ്ഞു

കൊല്‍ക്കൊത്ത : പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പരിശോധിക്കാനെത്തിയ മൂന്നംഗ ബി.ജെ.പി വസ്തുതാന്വേഷണസംഘത്തെ തടഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് സംഘം മാല്‍ഡയില്‍ എത്തിയത്. മാല്‍ഡ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ സംഘത്തെ ജില്ലാ ഭരണകൂടം കൊല്‍ക്കൊത്തയിലേക്ക് തിരിച്ചയക്കുകയായിരുന്നു.

എം.പിമാരായ എസ്.എസ് അലുവാലിയ, ഭുപേന്ദ്ര യാദവ്, വിഷ്ണ ദയാല്‍ രാം എന്നിവരും മറ്റ് രണ്ട് പ്രതിനിധികളുമാണ് മാല്‍ഡയിലെത്തിയത്. എന്നാല്‍ 144 പ്രകാരം പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സന്ദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. അധികൃതരുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് ഇവരെ കൊല്‍ക്കത്തയിലേക്ക് തിരിച്ചയക്കുകയായിരുന്നു.

സന്ദര്‍ശനം വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് കാണിച്ചായിരുന്നു തടഞ്ഞുവച്ചത്. കഴിഞ്ഞ മൂന്നിന് കലിയചകില്‍ ഒരു മതവിഭാഗം നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് സ്‌റ്റേഷനും വാഹനങ്ങളും കത്തിച്ചുവെന്നാണ് കേസ്. സംഭവത്തിനു പിന്നില്‍ വര്‍ഗീയ പ്രശ്‌നങ്ങളില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചത്. ഡല്‍ഹിയിലെത്തി ബി.ജെ.പി നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എം.പിമാരുടെ സംഘം അറിയിച്ചു.

shortlink

Post Your Comments


Back to top button