India

പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടന: വൈററ്ഹൗസ് മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍

വാഷിംഗ്ടണ്‍: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടത്തിയത് പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് വൈറ്റ് ഹൗസ് മുന്‍ ഉന്നതോദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 15 വര്‍ഷം മുമ്പ് ഐഎസ്‌ഐ സജ്ജീകരിച്ച ജയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും വൈറ്റ്ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ബ്രൂസ് റീഡല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാഹോറിലെ മിന്നല്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ ബന്ധം ശക്തിപ്പെട്ടത് തകര്‍ക്കാനായിരുന്നു ആക്രമണം നടത്തിയതെന്നാണ് ബ്രൂസ് പറയുന്നത്. പത്താന്‍കോട്ടിന് പിന്നാലെ അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയതും ജയ്‌ഷെയാണ്. പൂര്‍ണ്ണമായും സൈനിക ജനറല്‍മാരുടെ നിയന്ത്രണത്തിലാണ് ഐഎസ്.ഐ. ഇന്ത്യ പാക് സംഘര്‍ഷത്തിന് അയവു വന്നാല്‍ പാക് സൈന്യത്തിന് പാകിസ്ഥാന്റെ ദേശീയ സുരക്ഷാ നയത്തിലുള്ള നിയന്ത്രണം നഷ്ടമാവും.

ക്രിസ്മസ് ദിനത്തിലെ ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച സൈനിക ജനറല്‍മാരെ ചൊടിപ്പിച്ചിട്ടുണ്ടെന്നും ബ്രൂസ് കൂട്ടിച്ചേര്‍ക്കുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് ബില്‍ ക്ലിന്റണും നവാസ് ഷെരീഫും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സന്നിഹിതനായിരുന്ന അപൂര്‍വ്വം ഉദ്യോഗസ്ഥരിലൊരാളായിരുന്നു. സി.ഐ.എയിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button