Kerala

പാലക്കാട് മത്സരിക്കരുതെന്ന അഭ്യർഥനയുമായി സരിൻ: ഇന്ന് നാമനിർദേശ പത്രിക നൽകുമെന്ന് ഷാനിബ്

പാലക്കാട്: സ്ഥാനാർഥിനിർണയത്തിലെ എതിർപ്പിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോ. പി സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബും പാർട്ടി വിട്ടിരുന്നു. സരിൻ എൽഡിഎഫ് സീറ്റിൽ മത്സരിക്കുമ്പോൾ എ.കെ.ഷാനിബും പാലക്കാടു മത്സരിക്കാൻ ഇറങ്ങുകയാണ്. എന്നാൽ ഷാനിബിനോട് പാലക്കാട്ടെ മത്സരത്തിൽ നിന്നു പിന്മാറാൻ അഭ്യർഥിച്ചിരിക്കുകയാണ് സരിൻ.

നാമനിർദേശ പത്രിക നൽകരുതെന്നും മത്സരത്തിൽനിന്നു പിന്മാറി തനിക്ക് പിന്തുണ നൽകണമെന്നുമാണ് സരിൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പിന്മാറില്ലെന്ന് ആണ് ഷാനിബ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ നാമനിർദേശപത്രിക നൽകാനാണ് തീരുമാനം.

വി.ഡി.സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറയുന്നത്. പാലക്കാട്–വടകര–ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ.മുരളീധരനെന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് ആരോപിച്ചിരുന്നു.

തുടക്കത്തിൽ സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും സരിനുവേണ്ടി രംഗത്തിറങ്ങുമെന്നും ഷാനിബ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ പൂങ്കുന്നത്തെ മുരളീമന്ദിരത്തിലെത്തി കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പി.സരിനും എ.കെ ഷാനിബും പുഷ്പാർച്ചന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button