
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്‌സൈസിനു മുമ്പിൽ ഹാജരായി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത് എങ്കിലും രാവിലെ 7 .30 ഓടെ ഷൈൻ ടോമും എട്ടുമണിയോടെ ശ്രീനാഥ് ഭാസിയും എത്തി. ഒരു മണിക്കൂറിനകം ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്നാണ് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരിക്കുന്നത്.
ബെംഗളുരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലിരിക്കെയാണ് താൻ ചോദ്യം ചെയ്യലിന് ഹാജരായതെന്നും ഉടൻ മടങ്ങണമെന്നുമാണ് താരം ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതിനു ശേഷമേ ചോദ്യംചെയ്യൽ ആരംഭിക്കൂ. ഇവരെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി എക്‌സൈസ് തയാറാക്കിയിട്ടുണ്ട്. തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്കും എക്‌സൈസ് കടന്നേക്കും. താരങ്ങള്‍ക്ക് പുറമേ പാലക്കാട് സ്വദേശിയായ മോഡലിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനത്തിലാവും താരങ്ങളെ ചോദ്യം ചെയ്യുക. തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്.
മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ഇത് താരങ്ങള്‍ക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്നാണ് സംശയം. തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഷൈൻ ടോം ചാക്കോയുമായുള്ള വാട്സ്ആപ്പ് കോളുകൾ ആണ് പ്രധാനമായും കണ്ടെത്തിയത്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. ബിഗ് ബോസ് താരം ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ജിന്റോയും തസ്ലീമയും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തുന്നത്.
Post Your Comments