
ആലപ്പുഴ: വിഗ്രഹത്തിൽ ചാർത്താൻ ഏൽപ്പിച്ച തിരുവാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയ കീഴ്ശാന്തി പിടിയിൽ. എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. കിരീടം ഉൾപ്പെടെ 20 പവൻ സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചു മുങ്ങിയത്. എറണാകുളത്തു വച്ചാണ് പിടിയിലായത്.
വിശേഷ ദിവസങ്ങളിലാണ് വിഗ്രഹത്തിൽ തിരുവാഭരണം ചാർത്താറുള്ളത്. മേൽശാന്തി അവധിയായതിനാൽ വിഷുവിന്റെ തലേദിവസം ആറ് മണിയോടെ വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ ക്ഷേത്രം ഭാരവാഹികൾ കീഴ്ശാന്തിയായ രാമചന്ദ്രൻ പോറ്റിയെ ഏൽപ്പിച്ചു. രണ്ട് നെക്‌ലേസ്, കിരീടം, വലിയ മാല അടങ്ങിയ ആഭരണങ്ങളാണ് നഷ്ടമായത്.
പൂജകൾക്കു ശേഷം ആഭരണങ്ങൾ ഇയാൾ തിരിച്ചേൽപ്പിച്ചില്ല. പലതവണ ചോദിച്ചപ്പോഴും ഉടൻ തിരിച്ചേൽപ്പിക്കാമെന്നു പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പിന്നീട് വൈകീട്ട് രാമചന്ദ്രൻ പോറ്റി ക്ഷേത്രത്തിൽ ഇല്ലെന്നു മനസിലാക്കിയ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകുകയായിരുന്നു.
Post Your Comments