
തിരുവനന്തപുരം: സമരത്തിലുള്ള ആശ പ്രവര്‍ത്തകര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് സമ്മര്‍ദ്ദവുമായി തദ്ദേശസ്ഥാപനങ്ങള്‍. തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ ആശ പ്രവര്‍ത്തകരെ നേരിട്ടു വിളിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ സമരപ്പന്തലില്‍ കഴിഞ്ഞ ദിവസം പകല്‍ ആശ പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞിരുന്നു. അതിനിടെ, സമരരംഗത്തുള്ള ആശ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു സര്‍ക്കാരെന്ന നിലയില്‍ അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്തുവെന്നും ഇനി അതിനില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി മന്ത്രി ചർച്ച നടത്തിയത്. മന്ത്രിക്ക് സമരക്കാർ നേരിട്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാല്‍, ആശ പ്രവര്‍ത്തകര്‍ക്ക് തിരികെ ജോലിക്കെത്താന്‍ പുതിയ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നേരത്തേ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കുന്നതാവാമെന്നും അധികൃതര്‍ അറിയിച്ചു.
സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം മൂന്നുമാസം തുടര്‍ച്ചയായി 500 രൂപയെങ്കിലും ഇന്‍സെന്റീവ് ലഭിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ ചിലര്‍ താല്‍ക്കാലികമായി തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. രാവിലെ ജോലിക്കു കയറിയ അവര്‍ വൈകുന്നേരം സമരപ്പന്തലില്‍ തിരിച്ചെത്തി. ഒരു ദിവസത്തെ ജോലിക്കു ശേഷം അടുത്തദിവസം സമരത്തിലേക്ക് എത്തിയവരും ഉണ്ട്.
Post Your Comments