
ടെക്‌സസ് : ആന്ധ്രാപ്രദേശിലെ കൃഷ്‌ണാ ജില്ലയിൽനിന്നുള്ള യുവാവിനെ യുഎസിലെ ടെക്‌സസിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലി അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസിന് യുവാവിനെ കാണാതായെന്ന പരാതി ലഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. കൊല്ലി അഭിഷേകിനെ ശനിയാഴ്‌ച പ്രിൻസ്റ്റണിൽനിന്നാണ് കാണാതായത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു വർഷം മുൻപായിരുന്നു അഭിഷേകിന്റെ വിവാഹം. പ്രിൻസ്റ്റണിലേക്കു മാറും മുൻപ് ഭാര്യയ്‌ക്കൊപ്പം ഫീനിക്‌സിലായിരുന്നു താമസം. കഴിഞ്ഞ ആറു മാസമായി അഭിഷേകിനു ജോലിയില്ലായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും സഹോദരൻ അരവിന്ദ് പറഞ്ഞു.
അഭിഷേകിന്റെ ശവസംസ്‌കാരത്തിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള ചെലവുകൾ കണ്ടെത്താനായി സഹോദരൻ അരവിന്ദ് ഗോഫണ്ട്മീ ക്യാംപെയ്‌ൻ ആരംഭിച്ചു. പത്തു മണിക്കൂറിനുള്ളിൽ 18,000 യുഎസ് ഡോളർ (15,42,019 രൂപ) സംഭാവനയായി ലഭിച്ചു.
Post Your Comments