ന്യൂയോര്‍ക്ക്: താൻ ഒരു ഉത്തമ ഗണപതി ഭക്തയെന്ന് വ്യക്തമാക്കി സുനിത വില്യംസ്. ബഹിരാകാശ ദൗത്യത്തില്‍ പുതിയ ചരിത്രം കുറിച്ചാണ് സുനിത വില്യസംസും ബുഷ് വില്‍മോറും മടങ്ങി എത്തിയത്.മടങ്ങി വരവില്‍ 2016 ല്‍ സുനിത നല്‍കിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയില്‍ താന്‍ ഭഗവദ്ഗീത കൊണ്ടുപോയിരുന്നുവെന്നും ഇനി പോയാല്‍ കൊണ്ടുപോകാന്‍ ആഗ്രഹമുള്ളത് ഗണപതിയുടെ ചെറിയ വിഗ്രഹമാണെന്നും അവര്‍ എന്‍ഡിടിവിക്ക് അന്ന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗണപതി തന്റെ ഭാഗ്യദേവനാണെന്നും താന്‍ തികഞ്ഞ ഭക്തയാണെന്നും അവര്‍ വെളിപ്പെടുത്തി. ഗണപതി ഭഗവാന്‍ തനിക്കൊപ്പമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും വഴിനടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ അഭിമുഖത്തിൽ പറഞ്ഞത് പോലെ തന്നെ, ഇവർ ഗണപതി വിഗ്രഹം ബഹിരാകാശത്ത് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.27 ഓടെ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ സുനിതയെയും ബുഷിനെയും വഹിച്ചു കൊണ്ടുള്ള പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്.
പിന്നാലെ പേടകത്തോടെ കപ്പിലിലേക്കും അവിടെ നിന്ന് ഹൂസ്റ്റണിലെ പ്രത്യേക കേന്ദ്രത്തിലേക്കും സുനിതയും സംഘവുമെത്തി. ഒന്‍പത് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതയും വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇരുവരും മറ്റ് രണ്ട് ബഹിരാകാശ യാത്രികര്‍ക്കൊപ്പം ഭൂമി തൊട്ടിരിക്കുന്നു. സുനിത മടങ്ങി വന്നത് ഇന്ത്യയില്‍ അടക്കം ആഘോഷമാണ്. ഗുജറാത്തിലെ മെഹ്‌സാനയില്‍ നിന്നും 1957 ലാണ് സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യ യുഎസിലേക്ക് കുടിയേറിയത്.
സുനിത സുരക്ഷിതമായി ഭൂമിയിലെത്താന്‍ പ്രാര്‍ഥനകളുമായാണ് മെഹ്‌സാന ഗ്രാമമൊന്നാകെ കാത്തിരുന്നത്. ദീപാവലിക്കെന്നത് പോലെ ആഘോഷമൊരുക്കി നാട് സ്വീകരണം ഒരുക്കി. അഖണ്ഡ ജ്യോതി തെളിയിച്ചാണ് നാട്ടുകാര്‍ പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നത്. സുനിത സാധാരണ ജീവിതത്തിലേക്ക് മടങ്ങിയാലുടന്‍ പിതാവിന്റെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇത് ശരിവെച്ചുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി സുനിതയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.
Leave a Comment