ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം : ഉന്നയിച്ച ഒരു ആവശ്യവും ചർച്ച ചെയ്തില്ലെന്ന് സമര നേതാക്കൾ

ഇന്ന് എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച നടത്തിയത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം. ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശ വര്‍ക്കര്‍ സമരസമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു.

മറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നും മിനി പറഞ്ഞു. സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണം എന്നുമാണ് എന്‍എച്ച്എം പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിന് ആശമാര്‍ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. അനിശ്ചിതകാല നിരാഹാര സമരം തുടരും എന്നും മിനി വ്യക്തമാക്കി.

ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങള്‍ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇന്ന് എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാല്‍ ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കാനുള്ള മാനദണ്ഡം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഓണറേറിയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ച് മാനദണ്ഡങ്ങള്‍ കൂടി പിന്‍വലിച്ചായിരുന്നു ഉത്തരവ്. പത്ത് മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം നേരത്തെ പിന്‍വലിച്ചിരുന്നു.

Share
Leave a Comment