ബിജെപി നേതാവ് സുജന്യ ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി

ആലപ്പുഴ: റോഡിൽ നിന്നും കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ബിജെപി നേതാവ് സുജന്യ ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവന്‍ണ്ടൂര്‍ ഡിവിഷന്‍ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു. പണം തട്ടിയ സംഭവത്തില്‍ സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ പേഴ്‌സ് കഴിഞ്ഞ വെള്ളിയാഴ്ച റോഡില്‍ നിന്നും ഓട്ടോ ഡ്രൈവറായ സലീഷിന് ലഭിച്ചു. പരിശോധിച്ചപ്പോള്‍ എടിഎം കാര്‍ഡിന്റെ കവറിനുള്ളില്‍ നിന്നു പിന്‍ നമ്പര്‍ കിട്ടി. വിവരം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗവും സുഹൃത്തുമായ സുജന്യയോട് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ ഇരുവരും ചേര്‍ന്ന് ചെങ്ങന്നൂരിന്റെ പരിസര പ്രദേശങ്ങളിലുള്ള വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നും 25000 രൂപ പിന്‍വലിച്ചു.

പണം പിന്‍വലിച്ച മെസേജ് മൊബൈലില്‍ വന്നതിനു പിന്നാലെ കാര്‍ഡ് ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തില്‍ കുഴിയില്‍ വിനോദ് എബ്രഹാമാണ് പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ സുജന്യ ഗോപിയും സലീഷും അറസ്റ്റിലാകുകയായിരുന്നു.

Share
Leave a Comment