
ഇടുക്കി : തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്. ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ 10000 രൂപ വാങ്ങിയെന്നാണ് കേസ്. പ്രദീപിന്റെ സഹായി റഷീദിന്റെ ഗൂഗിള്‍ പേ വഴി പണം വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി റഷീദും പിടിയിലായി. തൊടുപുഴ സ്വദേശിയായ സ്ത്രീയുടെ പേരില്‍ ഒരു ചെക്ക് കേസുണ്ടായിരുന്നു. സ്ത്രീ സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭര്‍ത്താവ് വിദേശത്തുമാണ്. ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് വഴി പ്രദീപ് ജോസ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് വിജിലന്‍സിനെ വിവരം അറിയിച്ചു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം പ്രദീപ് ജോസുമായി എങ്ങനെയാണ് പണം നല്‍കേണ്ടത് എന്നതിനെ കുറിച്ച് ഫോണില്‍ സംസാരിച്ചു. പ്രദീപ് ജോസിന്റെ സഹായിയായ ഓട്ടോ ഡ്രൈവർ റഷീദിന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി പണം അയച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് പണം അയച്ചു. പിന്നാലെയാണ് വിജിലന്‍സ് എഎസ്‌ഐ പ്രദീപ് ജോസിനെ അറസ്റ്റു ചെയ്തത്.
Post Your Comments