ഒരു മാസം പെയ്യേണ്ട മഴ മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തു: ഇറ്റലി മുങ്ങി

റോം: വടക്കന്‍ ഇറ്റലിയില്‍ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഫ്‌ളോറന്‍സിലും പിസയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ടസ്‌കനിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഫ്‌ളോറന്‍സ് കത്തീഡ്രല്‍ അടച്ചു. ഫ്‌ളോറന്‍സിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ നദികള്‍ കര കവിഞ്ഞൊഴുകുകയും തെരുവുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. ജാഗ്രത പുലര്‍ത്താന്‍ ടസ്‌കനി പ്രസിഡന്റ് യൂജെനിയോ ഗിയാനി ഇന്നലെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഫ്‌ലോറന്‍സിന് വടക്കുള്ള സെസ്റ്റോ ഫിയോറെന്റിനോ പട്ടണത്തില്‍ വെള്ളത്തില്‍ മുങ്ങിയ കാറുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ രക്ഷാപ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും അതീവ ജാഗ്രതയിലാണെന്ന് ടസ്‌കനി പ്രസിഡന്റ് പറഞ്ഞു.

Read Also: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി ദുരൂഹതകള്‍

ഫ്‌ളോറന്‍സില്‍ വെള്ളിയാഴ്ച രാവിലെ ഒരു മാസത്തെ മഴ പെയ്‌തെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കൂറിനുള്ളില്‍ മാത്രം ഫ്‌ലോറന്‍സില്‍ 53 മി.മീ മഴ പെയ്തു. ബൊളോണയില്‍ മണ്ണിടിച്ചിലുണ്ടായി. വ്യാഴാഴ്ച വൈകുന്നേരം ടസ്‌കനിയിലെ ബാഡിയ പ്രതാഗ്ലിയയില്‍ മണ്ണിടിച്ചിലില്‍ നിന്ന് നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടസ്‌കനിയിലെ 60ലധികം മുനിസിപ്പാലിറ്റികളില്‍ സ്‌കൂളുകള്‍ അടച്ചിട്ടു.

 

Share
Leave a Comment