വാഷിങ്ടണ്‍: ലോകം മുഴുവൻ കണ്ട പരസ്യവാഗ്വാദമാണ് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കഴിഞ്ഞദിവസം നടന്നത്. ഇരുവശത്തെയും ഉപദേശകരും നയതന്ത്രജ്ഞരും ചര്‍ച്ച നടത്തി, ഉച്ചകോടിവിഷയങ്ങളില്‍ ധാരണയുണ്ടാക്കിയശേഷം നേതാക്കളെ കൂടിക്കാഴ്ചയിലേക്കു നയിക്കുക എന്നതാണു കീഴ്വഴക്കം. അതു നടത്താതെ ഭരണത്തലവന്മാരെ നേരെ ഉച്ചകോടിയിലേക്കു കൊണ്ടുപോയതാണു പ്രശ്‌നമുണ്ടാക്കിയതെന്നാണു വിലയിരുത്തല്‍.
സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടും കല്‍പ്പിച്ചാണ്. യുക്രെയിനെ പാഠം പഠിപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം യൂറോപ്യന്‍ യൂണിയനേയും നിലയ്ക്ക് നിര്‍ത്താനാണ് പദ്ധതികള്‍. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും മറുപക്ഷത്താണെന്ന് ട്രംപ് തിരിച്ചറിയുന്നു. വൈറ്റ് ഹൗസില്‍ തനിക്കെതിരെ സെലന്‍സ്‌കി നടത്തിയ പദപ്രയോഗത്തിന് പിന്നില്‍ യുറോപ്യന്‍ പിന്തുണയാണെന്നും വിലയിരുത്തുന്നു.
നാറ്റോയുടെ ഭാവിയെ പോലും അനിശ്ചിതത്വത്തിലാക്കുകയാണ് അമേരിക്കയും യുക്രെയിനും തമ്മിലെ പ്രശ്‌നങ്ങള്‍. സെലന്‍സ്‌കിയുമായുള്ള വിവാദത്തില്‍ വെട്ടിലായത് യുക്രെയ്‌നും യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ഇതിനകം 35,000 കോടി ഡോളര്‍ സഹായം യുഎസ് നല്‍കിയെന്നു വാഗ്വാദത്തിനിടയില്‍ വിളിച്ചുപറഞ്ഞതും യുക്രെയ്ന്‍ നാറ്റോയിലെ അംഗത്വത്തിനുവേണ്ടി ശ്രമിക്കേണ്ടെന്നു കഴിഞ്ഞദിവസം പറഞ്ഞതും ട്രംപിന്റെ ഉദ്ദേശ്യം വ്യക്തമാക്കി. അതിനിടെ സൈനിക സഹായം യുക്രെയിന് നല്‍കുന്നത് അവസാനിപ്പിച്ചുള്ള ഉത്തരവ് ട്രംപ് ഉടന്‍ പുറപ്പെടുവിക്കുമെന്നും സൂചനയുണ്ട്.
അമേരിക്കയില്ലാത്ത നാറ്റോയ്ക്ക് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാകും. നാറ്റോയുടെ 4.1 ബില്യന്‍ (410 കോടി) ഡോളര്‍ സൈനികബജറ്റിന്റെ 22% യുഎസ് ആണ് നല്‍കുന്നത്. കഴിഞ്ഞ 3 കൊല്ലത്തെ പോരാട്ടത്തിനു നാറ്റോ രാജ്യങ്ങള്‍ 26,700 കോടി യൂറോ ആണ് യുക്രെയ്‌നിനു സൈനികവും അല്ലാതെയുമുള്ള സഹായമായി നല്‍കിയത്. അതില്‍ പകുതി മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ സംഭാവന. ബാക്കി അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും നല്‍കിയതാണ്. ഇതും അമേരിക്ക നിര്‍ത്തുകയാണ്. ഇതിനൊപ്പം നാറ്റോയ്ക്ക് നല്‍കുന്ന സഹായവും നിര്‍ത്തുന്നത് അമേരിക്കയുടെ പദ്ധതിയിലുണ്ട്.അതുകൊണ്ട് തന്നെ യുക്രെയിനെ നാറ്റോ പിന്തുണച്ചാല്‍ അത് നാറ്റോയുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമായി മാറും. ഇത് മനസ്സിലാക്കിയാണ് ട്രംപുമായുള്ള സെലന്‍സ്‌കിയുടെ മോശം ഇടപെടലിനെ നാറ്റോ വിമര്‍ശിച്ചത്. ട്രംപുമായി നല്ല ബന്ധം സെലന്‍സ്‌കി ഉറപ്പാക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു കഴിഞ്ഞു.
Leave a Comment