ഷഹബാസ് മരിച്ച സംഭവം : അഞ്ച് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് ഷഹബാസ് മരിച്ചത്

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസുകാരന്‍ ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനും അവസരം നല്‍കും.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് ഷഹബാസ് മരിച്ചത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേക്ഷിക്കും. വിശദമായ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി മരിച്ച സംഭവം ഏറെ ദുഃഖകരമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.

Share
Leave a Comment