കുടുംബ വഴക്ക്: എറണാകുളത്ത് ദമ്പതികള്‍ക്ക് പരിക്കേറ്റു

കൊച്ചി: എറണാകുളത്ത് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആലുവ സ്വദേശി ഹാരിസിനെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യ പൊന്നാനി സ്വദേശി ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിയ ശേഷം ഹാരിസ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചെന്നാണ് വിവരം.

എറണാകുളം മഞ്ഞുമ്മല്‍ പള്ളിക്ക് സമീപത്താണ് സംഭവം. ഇന്ന് രാത്രിയോടെയാണ് സംഭവം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് വീടിന് മുന്നില്‍ കിടന്ന ഹാരിസിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റ ഫസീനയുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

ഹാരിസിന്റെ നില അതീവ ഗുരുതരമെന്നാണ് വിവരം. ദമ്പതികള്‍ക്ക് 2 കുട്ടികളുണ്ട്. മൂന്ന് വര്‍ഷമായി മഞ്ഞുമ്മലിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം വീട് ഒഴിയാനിരിക്കെയാണ് സംഭവം. തര്‍ക്കത്തിനിടെ ഭാര്യയെ കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ഹാരിസ്, ഇക്കാര്യം പൊലീസിനെ അറിയിക്കുമെന്ന് ഭാര്യ പറഞ്ഞപ്പോള്‍ സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം.

 

 

Share
Leave a Comment