കേരളത്തിന് മികച്ച നേതൃത്വം ഇല്ല, പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികള്‍ ഉണ്ട്: ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി ഡോക്ടര്‍ ശശി തരൂര്‍ എം പി ഇടഞ്ഞുതന്നെ. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഉണ്ടെന്ന് ശശി തരൂര്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. പരിശ്രമിച്ചില്ലെങ്കില്‍ കേരളത്തില്‍ മൂന്നാമത്തെ തവണയും കോണ്‍ഗ്രസിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തില്‍ കോണ്‍ഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ടെന്നും ശശി തരൂര്‍ തുറന്നുപറയുന്നു. ഇംഗ്ലീഷ് മാധ്യമത്തിന്റെ മലയാളം പോട് കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം.

Also Read: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു; സഹപാഠി അറസ്റ്റില്‍

വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ജനങ്ങളുടെ വോട്ടുകള്‍ നേടാന്‍ കഴിയണമെന്നും തനിക്ക് അതിന് കഴിയുമെന്നും ശശി തരൂര്‍ പറയുന്നു. സ്വന്തം വോട്ടുകള്‍ കൊണ്ട് മാത്രം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാന്‍ ആവില്ല. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും തനിക്ക് വോട്ട് ചെയ്യുന്നുണ്ട്. തന്റെ സംസാരവും പെരുമാറ്റവും ജനങ്ങള്‍ക്കിഷ്ടമാണെന്നും ശശി തരൂര്‍ പറയുന്നു.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള തന്റെ അവകാശത്തെ ജനങ്ങള്‍ പിന്തുണച്ചുവെന്നതാണ് തിരുവനന്തപുരം എംപിയായി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടതെന്ന വസ്തുത തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, കേരള പാര്‍ട്ടി നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണയെ തുടര്‍ന്നാണ് താന്‍ യുഎസിലെ ജീവിതം ഉപേക്ഷിച്ച് തിരികെ വന്ന് രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.

Share
Leave a Comment