റിഷാനയ്ക്ക് രണ്ടാമതും പെൺകുഞ്ഞ് പിറന്നത് വെറുപ്പ് കൂട്ടി : യുവതി നേരിട്ടത് ക്രൂര മർദ്ദനം: ആരോപണവുമായി ബന്ധുക്കൾ

റിംഷാനയ്ക്ക് ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കാളാണുള്ളത്

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ റിംഷാന എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. രണ്ടാമതും പെണ്‍കുട്ടിയെ പ്രസവിച്ചതോടെയാണ് ഭര്‍ത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് റിംഷാനയുടെ മാതാവ് സുഹറ പറഞ്ഞു.

മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് മാതാവ് കൂട്ടിച്ചേര്‍ത്തു. റിംഷാനയ്ക്ക് ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കാളാണുള്ളത്. ഭര്‍ത്താവ് വര്‍ഷങ്ങളായി റിംഷാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നെന്ന് മാതാവ് പറഞ്ഞു.

യുവതിയുടെ മൃതദേഹത്തില്‍ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ഒന്‍പതു വര്‍ഷം മുന്‍പാണ് റിംഷാനയും മുസ്തഫയും വിവാഹിതരായത്. രണ്ടാമത്തെ കുഞ്ഞുണ്ടായതോടെ ഭര്‍ത്താവ് മകളെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

മൂന്നു വര്‍ഷം മുന്‍പ് യുവതി വിവാഹ മോചനത്തിന് ശ്രമം നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്. ഇക്കഴിഞ്ഞ ജനുവരി 5നാണ് പെരിന്തല്‍മണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതില്‍ റിംഷാനയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന. യുവതിയുടെ മരണത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Share
Leave a Comment