ആലപ്പുഴ: പുന്നപ്രയില്‍ മാതാവിന്റെ ആണ്‍ സുഹൃത്തിനെ മകന്‍ കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശ(54)നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വൈദ്യുതാഘാതം ഏല്‍ക്കാന്‍ കെണിയൊരുക്കിയായിരുന്നു കൊലപാതകം. മരിച്ച ശേഷം പാടത്ത് കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പുന്നപ്ര സ്വദേശികളായ അച്ഛനും അമ്മയും മകനും പിടിയിലായി.
Read Also: സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമാക്കി അബുദാബി പോലീസ്
കഴിഞ്ഞ ദിവസമായിരുന്നു ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണത്തില്‍ ചില സംശയങ്ങള്‍ ഉയരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.
28കാരനായ കിരണ്‍ ആണ് കൃത്യം നടത്തിയത്. മാതാവിന് ആണ്‍സുഹൃത്തുമായി അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ദിനേശന്‍ വീട്ടിലെത്തുന്ന സമയത്ത് വൈദ്യുതാഘേതമേല്‍പ്പിക്കാന്‍ കെണിയൊരുക്കിയത്. വീട്ടിലെത്തിയ ദിനേശന്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാനായി വീണ്ടും വൈദ്യുതാഘാതമേല്‍പ്പിച്ചു. കിരണ്‍ ഇലക്ട്രീഷ്യന്‍ കൂടിയായിരുന്നു.
തുടര്‍ന്ന് പിതാവുമായി ചേര്‍ന്ന് കിരണ്‍ പാടശേഖരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാല്‍ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്. പിതാവിന് കൊലപാതക വിവരം അറിയാമായിരുന്നു. മൃതദേഹം ഉപേക്ഷിക്കാന്‍ ബാഹ്യഇടപെടല്‍ ഉണ്ടായോ എന്ന് പൊലീസ് അന്വേഷണം നടത്തും.
Post Your Comments