കൊച്ചി : പകുതി വിലക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അനന്തു കൃഷ്ണനെ അന്വേഷണ സംഘം അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. വിശദമായ ചോദ്യം ചെയ്യലിൽ തട്ടിപ്പിൻ്റെ പൂർണ വിവരം പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
സത്യം പുറത്ത് വരുമെന്നും കേസ് അന്വേഷണം നടക്കട്ടെയെന്നും മൂവാറ്റുപുഴ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അനന്തു കൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്. വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പോലീസിന് ലഭിച്ചു. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. തട്ടിയ പണം എവിടെ നിക്ഷേപിച്ചു, തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അനന്തു കൃഷ്ണന്റെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നോവ ക്രിസ്റ്റ അടക്കം മൂന്ന് കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പോലീസ് പറയുന്നത്. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Leave a Comment