കല്‍പറ്റ: വയനാട്ടിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളാക്കി ബാഗിലാക്കിയ സംഭവത്തിൽ ഭർത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റിൽ. യുപി സ്വദേശി മുഹമ്മദ് ആരിഫിനെയും ഇയാളുടെ ഭാര്യ സൈനബയുമാണ് പിടിയിലായത്. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മുഖീബിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ആരിഫ് പിടിയിലായത്. കൊലയ്ക്ക് സൈനബ് ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ.
വയനാട് വെള്ളമുണ്ടയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മുഖീബിന്, മുഹമ്മദിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകള്‍ മൂളിത്തോട് പാലത്തിനടിയില്‍നിന്ന് കണ്ടെത്തി. വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് മഖീബിനെ വിളിച്ചു വരുത്തി കഴുത്തു മുറുക്കി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി. ബാഗുകള്‍ ഓട്ടോയില്‍ കയറ്റിയ ശേഷം മൂളിത്തോട് പാലത്തിൽ വലിച്ചെറിയുകയായിരുന്നു.
സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. തൊണ്ടര്‍നാട്, മാനന്തവാടി സ്റ്റേഷനില്‍ നിന്ന് പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Leave a Comment