തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജ്യോതിഷി ദേവീദാസന്‍. കൊവിഡിന് മുന്‍പാണ് ഹരികുമാര്‍ തന്റെ അടുത്ത് ജോലി ചെയ്തിരുന്നത്. ചില മാനസിക വൈകല്യങ്ങള്‍ പ്രകടിപ്പിച്ചതുകൊണ്ട് താന്‍ പറഞ്ഞ് വിടുകയായിരുന്നു. ഹരികുമാറിന്റെ ശമ്പളം വാങ്ങാന്‍ വന്നിരുന്നത് അമ്മയും സഹോദരിയുമാണ്. അങ്ങനെയാണ് കുടുംബത്തെ പരിചയമെന്നും പണം വാങ്ങിയിട്ടില്ലെന്നും ദേവീദാസന്‍ പറഞ്ഞു.
Read Also: ബജറ്റ് സാധാരണക്കാർക്ക് ഗുണം ചെയ്യും : 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ല
കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെയും ദേവീദാസന്‍ മൊഴി നല്‍കി. ശ്രീതുവിനെ അവസാനമായി കാണുന്നത് ആറേഴുമാസങ്ങള്‍ക്ക് മുന്‍പാണ്. അന്ന് ശ്രീതുവിന്റെ ഒപ്പം മറ്റൊരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ രണ്ടാം ഭര്‍ത്താവാണെന്നാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി എന്നും ദേവീദാസന്‍ പൊലീസിന് മൊഴി നല്‍കി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നത്. കുടുംബവുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഇല്ലെന്നും തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദേവീദാസന്‍ പൊലീസിനോട് പറഞ്ഞു.
36 ലക്ഷം രൂപ കുടുംബത്തില്‍ നിന്നും തട്ടിയെടുത്തെന്ന പരാതിയിലാണ് ജ്യോതിഷി ദേവീദാസനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. ഇയാളുടെ പക്കല്‍ നിന്ന് ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദേവീദാസന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. നിലവില്‍ വനിതാ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ ഇന്നലെ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.
Leave a Comment