KeralaLatest NewsNews

സുഭദ്ര തിരോധാനം: കലവൂരിലെ വീട്ടില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി, സുഹൃത്ത് ശര്‍മിളയും മാത്യൂസും ഒളിവില്‍

ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇത് സുഭദ്രയുടേത് തന്നെയാണോയെന്ന് വ്യക്തമല്ല. ഈ വീട്ടില്‍ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശര്‍മ്മിളയും മാത്യൂസും ഒളിവിലാണ്. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. കലവൂരിലെ വീട്ടില്‍ കസ്റ്റഡിയിലുള്ളയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന പുരോഗമിക്കുന്നത്.

Read Also: മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം മുതല്‍ നിരക്ക് ഏകീകൃതമാക്കല്‍ വരെ: ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ ഇങ്ങനെ

തീര്‍ത്ഥാടന യാത്രക്കിടെയാണ് ശര്‍മ്മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീര്‍ത്ഥാടന യാത്രക്ക് വേണ്ടി ശര്‍മ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സെപ്തംബര്‍ നാലിന് വീട്ടില്‍ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ സെപ്തംബര്‍ ഏഴിനാണ് മകന്‍ രാധാകൃഷ്ണന്‍ പൊലീസിന് പരാതി നല്‍കിയത്. ക്ഷേത്ര ദര്‍ശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി. സുഭദ്രയെ സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടില്‍ താമസിച്ചിരുന്നതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവര്‍ക്കൊപ്പമാണ് കൊച്ചിയില്‍ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഇത് കവര്‍ന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകമെന്ന് സംശയമുയര്‍ന്നതോടെ കേസ് ആലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button