തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.കോട്ടയം സ്വദേശി നവീൻ, ഭാര്യയും തിരുവനന്തപുരം സ്വദേശിയുമായ ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരെയാണ് അരുണാചലിലെ സിറോ താഴ്വരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇറ്റാനഗറിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക.
രണ്ട് സ്ത്രീകളുടെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ മുറിയിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ കണ്ടെത്തി. മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകൾ വീതമുള്ള പുസ്തകങ്ങൾ ലാപ്ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
നവീനും ഭാര്യ ദേവിയും ചില അമാനുഷിക ചിന്തകളിലായിരുന്നുവെന്ന് പിതാവ് പറഞ്ഞതായി അരുണാചലിലെ ലോവർ സുബാൻസിരി എസ്പി കെനി ബഗ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേവിയുടെയും ആര്യയുടെയും കൈകളിലെയും കഴുത്തിലെയും മുറിവ് ആഴത്തിലുള്ളതായിരുന്നു. നവീൻ്റെ കൈത്തണ്ടയിലെ മുറിവ് അത്ര ഗുരുതരമല്ല. മൂന്ന് പേരുടെയും മരണം ആത്മഹത്യയാണെന്നാണ് നിഗമനമെന്നും മറ്റ് സാധ്യതകൾ അന്വേഷിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്പി പറഞ്ഞു.
ശരീരത്തിൽ മുറിവേൽപ്പിക്കാൻ ഉപയോഗിച്ച ബ്ലേഡ് കട്ടിൽ നിന്ന് കണ്ടെത്തിയെന്ന് എസ്പി വ്യക്തമാക്കി. ബലപ്രയോഗം നടന്നതിൻ്റെ ലക്ഷങ്ങണങ്ങൾ മുറിയിലില്ല. ബെഡ്ഷീറ്റ് പോലും കൃത്യമായ രീതിയിലായിരുന്നു. വാതിലിനടിയിൽ തുണിവച്ച് അടച്ചിരുന്നു. പ്ലേറ്റിൽ കുറച്ച് മുടി മുറിച്ചുവച്ചിരുന്നു. ജീവനൊടുക്കാൻ ഈ സ്ഥലം തന്നെ മൂവരും തെരഞ്ഞെടുക്കാനുള്ള കാരണം അന്വേഷിക്കുന്നുണ്ടെന്നും എസ്പി കെനി ബഗ്ര പറഞ്ഞു.
ആയുർവേദ ഡോക്ടർമാരായിരുന്ന ഇരുവരുടെയും സുഹൃത്തായ അധ്യാപിക ആര്യയുടെയും ദുരൂഹ മരണങ്ങളുമായി ഇത്തരം താൽപര്യങ്ങൾക്കു ബന്ധമുണ്ടോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനുള്ളത്. ഏതെങ്കിലും വ്യക്തികളുടെയോ സമൂഹമാധ്യമ കൂട്ടായ്മകളുടെയോ സ്വാധീനമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. മനോരോഗ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്.
Post Your Comments