മധുര: വരുമാനത്തെക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ച കേസില്‍ എസ്‌ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. തമിഴ്‌നാട്ടിലെ മധുരയിൽ നടന്ന സംഭവത്തിൽ, നാല് വര്‍ഷത്തിനിടെ 1.27 കോടിയുടെ സ്വത്ത് സമ്പാദിച്ചതെന്നാരോപിച്ച് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ഡയറക്ട്രേറ്റാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മധുരയിലെ മാട്ടുത്താവണി, ടിഎം നഗര്‍ സ്വദേശികളായ എസ് തെന്നരശുവിനും ഭാര്യ കവിതയ്ക്കുമെതിരെയാണ് അനധികൃത സ്വത്ത് സമ്പാദനമാരോപിച്ച് കേസെടുത്തിരിക്കുന്നത്. ഇവരുടെ പേരില്‍ കണക്കിൽപ്പെടാത്ത സ്വത്തുക്കളുണ്ടെന്ന് വിജിലന്‍സിന് തെളിവ് ലഭിച്ചിട്ടുണ്ട്.
2016 ഏപ്രില്‍ തുടക്കത്തില്‍ ഇവരുടെ കൈവശം 20.70 ലക്ഷം രൂപയുടെ സ്വത്തുക്കളാണുണ്ടായിരുന്നതെന്നും 2020 മാര്‍ച്ച് 31 ആയപ്പോഴേക്കും ഇത് 2.26 കോടിയായി ഉയര്‍ന്നു എന്നും വിജിലൻസ് കണ്ടെത്തി. ഇക്കാലയളവിൽ തെന്നരശുവിന് സര്‍ക്കാരില്‍ നിന്ന് കിട്ടിയ ശമ്പളം, പൂര്‍വ്വിക സ്വത്തുക്കള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം ഏകദേശം 1.26 കോടിരൂപയാണെന്നും വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മധുര, ശിവഗംഗ ജില്ലകളില്‍ നാലിടത്തായി 3.66 ഏക്കര്‍ സ്ഥലവുമുണ്ട്. കൂടാതെ 4,907 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ട് വീടുകളും ഇദ്ദേഹം വാങ്ങിയിരുന്നു.
ഇക്കാലയളവില്‍ 1.27 കോടിയുടെ സ്വത്തുക്കള്‍ ഇദ്ദേഹവും കുടുംബവും സമ്പാദിച്ചുവെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാൽ, ഭവന വായ്പ, സ്വര്‍ണ്ണവായ്പ എന്നിവയ്ക്കായി വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇദ്ദേഹം ചെലവാക്കുന്നതായും വിജിലൻസ് കണ്ടെത്തി. 2000ൽ സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ച തെന്നരശുവിന് 2013ല്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാല്‍, 2014ല്‍ ഇദ്ദേഹത്തെ വീണ്ടും സബ് ഇന്‍സ്‌പെക്ടറായി തരംതാഴ്ത്തിയിരുന്നു.
Leave a Comment