ഓസ്കറും ഗോൾഡൻ ഗ്ലോബും ഒന്നും മഹത് പുരസ്കാരങ്ങളല്ലെന്ന് കമൽ, ഒരുകിലോ കിട്ടാത്ത മുന്തിരി എടുക്കട്ടേ എന്ന് സോഷ്യൽ മീഡിയ

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കര്‍വേദിയില്‍ തലയുയര്‍ത്തി നിൽക്കുകയാണ് ഇന്ത്യ. എംഎം കീരവാണി സംഗീതം നൽകിയ ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്‌കര്‍ പുരസ്‌കാരം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് എത്തിയത്. മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന സംഗീതജീവിതത്തില്‍ ഈ ഓസ്‌കര്‍ പുരസ്‌കാരം കീരവാണിയെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരം കൂടിയാണ്.

ദിസ് ഈസ് ലൈഫ് -മിറ്റ്‌സ്‌കി, ഡേവിഡ് ബൈര്‍ണ്‍, റയാന്‍ ലോട്ട്: ലിഫ്റ്റ് മി അപ്പ് – റിഹാന, ടെംസ്, റയാന്‍ കൂഗ്ലര്‍: ഹോള്‍ഡ് മൈ ഹാന്‍ഡ് – ലേഡി ഗാഗ, ബ്ലഡ്‌പോപ്: അപ്ലോസ് – ഡയാന വാരന്‍ എന്നീ ഗാനങ്ങളെ പിന്തള്ളിയാണ് ‘നാട്ടു നാട്ടു’ ഓസ്‌കറില്‍ മുത്തമിട്ടത്. എന്നാൽ കീരവാണിക്ക് ഗോൾഡൻ ഗ്ലോബ് ലഭിച്ചപ്പോഴുള്ള ഡയറക്ടർ കമലിന്റെ പഴയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കിയത്.

കീരവാണിയുടെ നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ വിചിത്ര വാദവുമായാണ് അന്ന് സംവിധായകൻ കമൽ രംഗത്തെത്തിയത്. ‘ആർ ആർ ആറിലുള്ളത് ഹിന്ദു ത്വ അജണ്ട’ ആണെന്ന് ദി ഫോർത്ത് ടിവിയോട് അദ്ദേഹം പ്രതികരിച്ചു. ഓസ്കറും ഗോൾഡൻ ഗ്ലോബുമൊന്നും മഹത്തായ പുരസ്കാരങ്ങളല്ലെന്നും കമൽ പറഞ്ഞു. രണ്ടു പുരസ്കാരങ്ങൾക്കും പിന്നിൽ കച്ചവട താല്പര്യമാണെന്നും അന്ന് കമൽ പറഞ്ഞിരുന്നു.

കമൽ അന്ന് പറഞ്ഞത് ഇങ്ങനെ:
അറിഞ്ഞോ അറിയാതെയോ സിനിമകളില്‍ പോലും ഹിന്ദുത്വവത്കരണമാണ് സംഭവിക്കുന്നത് . സിനിമ കണ്ടവര്‍ക്ക് അത് മനസിലാകും. വിമര്‍ശനങ്ങള്‍ പ്രമേയത്തെ കുറിച്ചാണെന്നും കമല്‍ പറയുന്നു . നിലവില്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സ്വാധീനിക്കാന്‍ വേണ്ട ഘടകങ്ങളെന്ന നിലയിലാണ് പല സംവിധായകരും ഇത്തരം അജണ്ടകളെ കൂട്ടുപിടിക്കുന്നത് .ഇത്തരം ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ തീര്‍ത്തും കച്ചവട താത്പര്യമാണ് . ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കറും മഹത് പുരസ്‌കാരങ്ങളാണെന്ന് വിചാരിക്കുന്നില്ല .

നിലവാരത്തിന്റെയോ മെറിറ്റിന്റെയോ അടിസ്ഥാനത്തില്‍ ആയിരുന്നെങ്കില്‍ ആര്‍ ആര്‍ ആര്‍ എന്തുകൊണ്ട് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കോ വെന്നീസ് ചലച്ചിത്രമേളയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന് സംവിധായകന്‍ കമല്‍ ചോദിക്കുന്നു . പതിനഞ്ച് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുമോ എന്ന് സംശയമാണ്. കീരവാണി ഒരു പ്രതിഭയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അദ്ദേഹം ചെയ്ത ഏറ്റവും നല്ല ഗാനമല്ല നാട്ടു നാട്ടു. അതുകൊണ്ട് തന്നെ കച്ചവട താത്പര്യത്തിന് അപ്പുറത്ത് ഈ അവാര്‍ഡുകള്‍ക്ക് മെറിറ്റുണ്ടെന്ന് കരുതുന്നില്ലെന്നും കമൽ പറഞ്ഞു. ദ ഫോർത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കമലിന്റെ പ്രതികരണം.

അതേസമയം കമലിന്റെ അഭിപ്രായത്തിനെതിരെ ട്രോള് നിറഞ്ഞു. ഒരു കിലോ കിട്ടാത്ത മുന്തിരി എടുക്കട്ടേ? എന്നാണ് പലരുടെയും ചോദ്യം. ‘എ ആർ റഹ്മാൻ രണ്ടുതവണ ഓസ്കാർ കിട്ടിയപ്പോൾ അഭിമാനംകൊണ്ടവർ ആണ് നമ്മൾ ..
അവിടെ ഒരു മതവും നമ്മൾ കണ്ടില്ല’ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഗോള്‍ഡന്‍ ഗ്ലോബിന്റെ സുവര്‍ണശോഭയിലാണ് സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലേക്ക് നടന്നടുത്തത്.

പുറത്തിറങ്ങിയ നാള്‍ മുതല്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗാനമായിരുന്നു നാട്ടു നാട്ടു. നാട്ടു എന്നാല്‍ നൃത്തമെന്നാണ് അര്‍ത്ഥം. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ആര്‍.ആര്‍.ആര്‍. രണ്ടുകാലങ്ങളില്‍ ജീവിച്ചിരുന്നു ഇവര്‍ ഒരുമിച്ച് കണ്ടാല്‍ എങ്ങനെയിരിക്കും എന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു ചിത്രം.

രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയുമായിരുന്നു ഗായകര്‍. പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ഗാനം തരംഗമായി. വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് ഓസ്‌കറിലേക്കുള്ള ദൂരം കുറച്ചു. സ്പീല്‍ബര്‍ഗ് , ജെയിംസ് കാമറൂൺ തുടങ്ങിയ സംവിധായകരും മികച്ച അഭിപ്രായം പങ്കുവച്ചു.

Share
Leave a Comment