അനാവശ്യ ഭീതി നിക്ഷേപകരില്‍ ഉണ്ടാക്കി, വിദേശ ഇടപെടലുകള്‍ അനുവദിക്കാനാകില്ല: ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി

മുംബൈ: ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ FPO അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ട് നടത്തിയതെന്ന് കമ്പനി ആരോപിക്കുന്നു. അതിനാല്‍ തന്നെ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന് എതിരെ നടപടിക്ക് ഒരുങ്ങുകയാണ് ഗൗതം അദാനി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലേയും അമേരിക്കയിലെയും നിയമ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പ് ഇറക്കി.

Read Also: ഭക്ഷണത്തിൽ തേരട്ട; പറവൂരിൽ വസന്ത വിഹാർ ഹോട്ടലിന് പൂട്ട് വീണു 

ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. ചിലത് 8 ശതമാനത്തിലേറെ.

അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞ് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോര്‍ട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ചയെ അതിന് തടയാനായില്ല.

രണ്ടാമതൊരു വാര്‍ത്താക്കുറിപ്പിറക്കിയപ്പോള്‍ അത് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിനുള്ള മുന്നറിയിപ്പാണ്. നിയമ നടപടി ഉറപ്പെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഓഹരി വിപണിയില്‍ നിന്ന് 20000 കോടി രൂപ സമാഹരിക്കാനായി അദാനി എന്റര്‍പ്രൈസസിന്റെ FPO നടക്കാന്‍ പോവുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. അനാവശ്യഭീതി നിക്ഷേപകരിലാകെ റിപ്പോര്‍ട്ട് ഉണ്ടാക്കി. വിദേശ ഇടപെടല്‍ അനുവദിച്ച് കൊടുക്കാനാകില്ലെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന കണ്ടെത്തല്‍. ഈ ഓഹരികള്‍ വച്ച് വന്‍ തുക വായ്പ എടുത്തെന്നും അദാനി കുടുബത്തിന് വിദേശത്ത് ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

 

Share
Leave a Comment