ഭുവനേശ്വർ: ഭുവനേശ്വറിൽ ഹണി ട്രാപ്പ് കേസിൽ പ്രതിയായ അർച്ചന നാഗിന്റെ പക്കൽ നിന്ന് രണ്ട് പെൻഡ്രൈവുകൾ പോലീസ് പിടിച്ചെടുത്തു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരെയാണ് യുവതി ഹണിട്രാപ്പിൽ കുരുക്കിയത്. പ്രതിയുടെ ഫോൺ, രണ്ടു പെൻഡ്രൈവ്, ഡയറി എന്നിവയും പിടിച്ചെടുത്തു. പ്രമുഖ നേതാക്കളും വിഐപികളും ഉൾപ്പെട്ടതിനാൽ കേസ് നടപടികൾ പൊലീസ് രഹസ്യമാക്കി വയ്ക്കുകയാണ്.
വീട്ടമ്മയുടെ പരാതിയിൽ ഖണ്ഡഗിരി പോലീസ് ഇന്നലെ രാത്രി വൈകി സത്യവിഹാർ ഭുവനേശ്വറിലെ വസതിയിൽ നിന്ന് അർച്ചനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്, ഖണ്ഡഗിരി പോലീസിന്റെ ഒരു സംഘം അവളുടെ വസതിയിൽ റെയ്ഡ് നടത്തി. യുവതിയുടെ മൊബൈലിലും പെൻഡ്രൈവിലും നിർമ്മാതാക്കൾ, രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടെ രഹസ്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതായി കണ്ടെത്തി.
ബ്ലാക് മെയിലിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ഹണി ട്രാപ് തുടങ്ങിയ കുറ്റങ്ങളാണ് ഇവരിൽ ചുമത്തിയത്. ഒഡിയ സിനിമയിലെ പ്രമുഖ നിർമാതാവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു പണംതട്ടാനും യുവതി ശ്രമിച്ചിരുന്നു. അർച്ചന ഒറ്റയ്ക്കല്ലെന്നും സ്ത്രീകളടക്കമുള്ള വൻ സംഘം കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്നുമാണു പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അർച്ചനയെ ഹണിട്രാപ്പിലേക്ക് തള്ളിവിട്ടത് ഭർത്താവാണ്. പദ്ധതിയൊരുക്കിയതും ഇയാൾ തന്നെ. അർച്ചനയുടെ ഭർത്താവ് ജഗബന്ധു ഛന്ദിനായുള്ള അന്വേഷണം തുടരുകയാണ്.
Leave a Comment