
കോട്ടയം: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനുമെതിരെ എം.ജി സര്‍വകലാശാലയില്‍ ജാതിവിവേചനത്തിനെതിരെ നിരാഹാരമിരിക്കുന്ന ഗവേഷക ദീപ പി മോഹനന്‍. പരാതിയില്‍ നിന്ന് പിന്മാറാന്‍ കെ.കെ ശൈലജ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് ദീപ പറഞ്ഞു. കേസുമായി മുന്നോട്ടുപോയാല്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്നും താൻ എന്തുകൊണ്ടാണ് എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലുമൊന്നും ഇല്ലാത്തതെന്ന് ശൈലജ ചോദിച്ചിരുന്നുവെന്നും ദീപ പറയുന്നു.
സി.പി.എം ഫാസിസം നിമിത്തം പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിൽ ആണെന്ന് ദീപ രാവിലെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. എസ്.സി എസ്.ടി കേസ് അട്ടിമിറിച്ചതും നന്ദകുമാറിനെ സംരക്ഷിക്കുന്നതും സിപിഎം ആണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ദീപ ആരോപിച്ചു. പാർട്ടിയുടെ സംസ്ഥാന നേതാവിന്റെ ഭാര്യയിൽ നിന്ന് കൂടുതലൊന്നും ഇനി പ്രതീക്ഷിക്കാനില്ലെന്നും ദീപ പോസ്റ്റിൽ പറഞ്ഞു. എന്നാല്‍ വിവാദമാകുമെന്ന് കണ്ടതോടെ അരമണിക്കൂറിന് ശേഷം ദീപ ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
അതേസമയം ഗവേഷകയുടെ പരാതിയിൽ സർവകലാശാല അനുഭാവപൂർണമായ നടപടി സ്വീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍സന്ദര്‍ശിക്കാത്തതില്‍ നിരാശയുണ്ടെന്ന് ദീപ പറഞ്ഞു.
Post Your Comments