
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്ത് ബംഗ്ലാദേശ് സ്വദേശികൾ വോട്ട് ചെയ്‌തെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. വോട്ട് ചെയ്ത ഇവരെ ഇപ്പോൾ കോവിഡിന്റെ മറവിൽ ബംഗ്ലാദേശിലേക്കും ബംഗാളിലേക്കും കയറ്റി വിടുകയാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശോഭാ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് സംസ്ഥാനസർക്കാർ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും വോട്ടേഴ്സ് ഐഡിയും നൽകി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളിൽ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കോവിഡിന്റെ മറവിൽ തിരികെ കയറ്റിവിടുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയയ്ച്ചത്. വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവ്വം പേര് വെട്ടിമാറ്റിയും,പോസ്റ്റൽ വോട്ടുകൾ കീറികളഞ്ഞും, സ്ട്രോങ്ങ് റൂമിൽ അനധികൃതമായി കയറിയും എതിർചേരിയിൽ ഉള്ള പ്രവർത്തകരെ ആക്രമിച്ചും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിന്റെ കള്ളത്തരങ്ങൾ ഇങ്ങനെ ഓരോന്നായി പുറത്ത് വരികയാണ്. കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷാ ജിക്ക് കത്തയച്ചു.
Post Your Comments