
കൊച്ചി: എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല. കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. അത് വരെ തുടർനടപടി പാടില്ലെന്നാണ് ഹൈക്കോടതി നിർദ്ദേശം. മറുപടി കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ലെന്ന് സർക്കാരും കോടതിയിൽ നിലപാടറിയിച്ചു. മറുപടി നൽകാൻ തിങ്കളാഴ്ച വരെ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിക്കൊപ്പം സ്വപ്നയുടെ മൊഴി മുദ്രവച്ച കവറിൽ സമർപ്പിച്ചത് എന്തിനെന്ന് കോടതി ഇഡിയോട് ചോദിച്ചു.
അതേസമയം, ഹര്‍ജിക്കൊപ്പം സ്വപ്നയുടെ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കിയതില്‍ കോടതി അതൃപ്തി അറിയിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹര്‍ജിക്കൊപ്പം നല്‍കിയത്. ഇത് ഉചിതമാണോയെന്നാണ് കോടതി ചോദിച്ചത്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ വേളയില്‍ സ്വപ്നയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നത് താന്‍ കേട്ടു എന്ന ഒരു വനിതാ പൊലീസുകാരിയുടെ മൊഴിയായിരുന്നു കേസിന് ആധാരം. എന്നാല്‍ ഈ പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഓഗസ്റ്റ് 12, 13 തീയതികളില്‍ സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മൊഴി എടുത്തിട്ടേയില്ലെന്നാണ് കോടതിയ്ക്ക് മുന്നില്‍ ഇഡിയുടെ വാദം.
Post Your Comments