KeralaLatest NewsNews

സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി

കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും എത്തിയവര്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഇടത് വലത് മുന്നണികളില്‍ നിന്ന് നിരവധി പേരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഇതില്‍ ജനപ്രതിനിധികളും സംഘടന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരുമുണ്ട്. ഇപ്പോള്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലും ഇവരില്‍ ചിലര്‍ ഇടംപിടിച്ചു.

Read Also : പുതുമുഖങ്ങളുമായി ബി.ജെ.പി :സ്ഥാനാര്‍ത്ഥികളെ കണ്ട് ഞെട്ടി ഇടതു-വലതുപക്ഷ നേതാക്കള്‍

കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ പന്തളം പ്രതാപനും സി.പി.എമ്മില്‍ നിന്ന് എത്തിയ മിനര്‍വ മോഹനനും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ മത്സരിക്കും. പന്തളം പ്രതാപന്‍ അടൂരിലും മിനര്‍വ മോഹന്‍ കോട്ടയത്തുമാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നുമാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. തൊട്ടുപിന്നാലെ ഇരുവരെയും പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുകയും ചെയ്തു.

കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടെങ്കിലേ സ്ഥാനാര്‍ത്ഥിത്വം ലഭിക്കൂ എന്ന സ്ഥിതിയാണെന്നും തനിക്ക് സീറ്റില്ല എന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും തന്നെ അറിയിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് ബി.ജെ.പിയിലേക്ക് ചേരാന്‍ തീരുമാനമെടുത്തത് എന്നും പന്തളം പ്രതാപന്‍ പറഞ്ഞു.

സി.പി.എം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന മിനര്‍വ മാഹന്‍ കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ മിനര്‍വയ്ക്കുള്ള സ്വീകാര്യത ഇത്തവണ വോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ബി.ജെ.പി കരുതുന്നു.

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസും ബിജെപിയില്‍ ചേര്‍ന്നിരുന്നു. വിജയന്‍ തോമസും സ്ഥാനാര്‍ഥി പട്ടികയുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല.

ഇത്തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിക്കുക നേമത്ത് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകും. പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും സി.കെ.പത്മനാഭന്‍ ധര്‍മടത്തും മത്സരിക്കും.സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകും. അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും. തിരൂരില്‍ ഡോ അബ്ദുള്‍ സലാമും , പാലക്കാട് ഇ.ശ്രീധരനും സ്ഥാനാര്‍ത്ഥികളാകും.

 

shortlink

Post Your Comments


Back to top button