അന്ന് ഹോട്ടലിൽ പാത്രം കഴുകായിരുന്നു ജോലി; ഇന്ന് മിസ് ഇന്ത്യ റണ്ണറപ്, ഓട്ടോക്കാരൻ്റെ മകളുടെ വിജയയാത്ര ഇങ്ങനെ

അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്ക് ഫീസടച്ചത്

മുംബൈ : ഉത്തര്‍പ്രദേശിലെ ഖുശി നഗറിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ സിങ്ങ്. ജീവിതത്തിന്റെ കഠിനമായ പാതയിലൂടെ യാത്ര ചെയ്ത് മന്യ ഇന്ന് മിസ് ഇന്ത്യ റണ്ണറപ് കിരീടത്തില്‍ തിളങ്ങുകയാണ്. മത്സരത്തില്‍ റണ്ണറപ് ആയ മന്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത കുടുംബ ചിത്രത്തിനൊപ്പമുള്ള കുറിപ്പിലാണ് തന്റെ സ്വന്തം ജീവിത കഥ തുറന്നു പറഞ്ഞത്.

” ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികള്‍ കഴിച്ചു കൂട്ടി. വണ്ടിക്കൂലി ലാഭിയ്ക്കാന്‍ എത്രയോ കിലോമീറ്ററുകള്‍ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയില്‍ എനിക്കു സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. പതിനാലാം വയസ്സില്‍ വീട് വിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകിയും രാത്രി കോള്‍ സെന്ററില്‍ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്.

അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്ക് ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി. വലിയ സ്വപ്നങ്ങള്‍ കാണാന്‍ ഞാന്‍ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ച് ഉയര്‍ത്താനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്. സ്വപ്നം കാണാനും അതിനായി ആത്മാര്‍ഥമായി പരിശ്രമിക്കാനും കഴിഞ്ഞാല്‍ നമ്മെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകില്ല.” – മന്യ കുറിയ്ക്കുന്നു.

തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം നേടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാന്‍ഡ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു.

Share
Leave a Comment