ന്യൂഡല്‍ഹി : പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമ പരിഷ്‌കരണത്തിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്നത് ദല്ലാളുമാര്‍ക്കും ഇടനിലക്കാർക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും മോദി ആരോപിച്ചു. എന്തുതന്നെയായാലും സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കിയ ചരിത്രപരമായ നിയമപരിഷ്‌കരണത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം കര്‍ഷകര്‍ നില്‍ക്കില്ല. കഴിഞ്ഞ ആറ് പതിറ്റാണ്ടുകൊണ്ട് ഗ്രാമങ്ങള്‍ക്കും ഗ്രാമീണർക്കുമായി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കൊണ്ട് തങ്ങള്‍ ചെയ്തതായും മോദി അവകാശപ്പെട്ടു. സ്വമിത്വ കാര്‍ഡ് വിതരണോത്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണരെയും പാവപ്പെട്ടവരെയും കര്‍ഷകരെയും സ്വയംപര്യാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും നേരിട്ട് വരുമാനം ലഭിക്കുന്നത് അനധികൃതമായി ധനസമ്പാദനം നടത്തുന്നവരെ കാര്യമായി ബാധിക്കും. അതുകൊണ്ടാണ് ചിലര്‍ എതിര്‍ക്കുന്നത്.
രാജ്യത്തെ കൊള്ളയടിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷം സര്‍ക്കാരിനെ എതിര്‍ക്കുകയും കുറ്റപ്പെടുത്തുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നത്. അവര്‍ക്ക് പാവങ്ങളെക്കുറിച്ചോ ഗ്രാമീണരെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ചിന്തയില്ല. എല്ലാ നല്ല പ്രവൃത്തികളിലും അവര്‍ അസ്വസ്ഥരാകുന്നു. രാജ്യത്തിന്റെ വികസന ജൈത്രയാത്രയെ തടയാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു.
Post Your Comments